( അൽ അഅ്റാഫ് ) 7 : 24

قَالَ اهْبِطُوا بَعْضُكُمْ لِبَعْضٍ عَدُوٌّ ۖ وَلَكُمْ فِي الْأَرْضِ مُسْتَقَرٌّ وَمَتَاعٌ إِلَىٰ حِينٍ

അവന്‍ പറഞ്ഞു: നിങ്ങളെല്ലാവരും ഇവിടെനിന്ന് ഇറങ്ങിപ്പോവുക, നിങ്ങളില്‍ ഒരുവിഭാഗം മറ്റൊരു വിഭാഗത്തിന് ശത്രുക്കളാകുന്നു, നിങ്ങള്‍ക്കൊരു നി ശ്ചിത അവധിവരെ ഭൂമിയില്‍ വിശ്രമസ്ഥലവും ജീവിതവിഭവങ്ങളുമുണ്ട്.

നിങ്ങള്‍ രണ്ടുപേരും മുഴുവന്‍ പേരും നിങ്ങളില്‍ ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന് ശത്രുക്കളായിക്കൊണ്ട് ഇവിടെ നിന്ന് ഇറങ്ങിപ്പോവുക, അപ്പോള്‍ എന്നില്‍ നിന്നുള്ള സന്മാര്‍ഗം നിങ്ങള്‍ക്ക് വന്നുകിട്ടിയാല്‍ ആരാണോ എന്‍റെ മാര്‍ഗത്തെ പിന്‍പറ്റുന്നത്, അവന്‍ വഴിപിഴക്കുകയോ നിര്‍ഭാഗ്യവാനാവുകയോ ഇല്ല എന്ന് 20: 123 ല്‍ പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥ കാഫിറുകളായ കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങിയ ഫുജ്ജാറുകളും വിശ്വാസികള്‍ക്ക് ശത്രുക്കളാണെന്ന് 32: 18 ലും 64: 2 ലും പറഞ്ഞിട്ടുണ്ട്. 10: 100 ല്‍ വിവരിച്ച പ്രകാരം നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാളും വിശ്വാസിയാവുകയില്ല. അവരാണ് ശത്രുക്കള്‍, അപ്പോള്‍ അവരെ സൂക്ഷിക്കുക എന്ന് കപടവിശ്വാസികളെക്കുറിച്ച് 41: 28 ലും 63: 4 ലും പറഞ്ഞിട്ടുണ്ട്. 

നാലാം ഘട്ടത്തിലുള്ള മനുഷ്യന്‍റെ ഭൂമിയിലെ നൈമിഷികമായ വാസസ്ഥലമാണ് വിശ്രമസ്ഥലം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി നൈമിഷികമായ ഐഹികലോകത്ത് (നാലാം ഘട്ടത്തില്‍) അവന് ലഭിച്ച എല്ലാ അനുഗ്രഹങ്ങളും ഉപയോഗപ്പെടുത്തി ഏഴാം ഘട്ടത്തിലേക്കുവേണ്ട സ്വര്‍ഗം സമ്പാദിക്കുന്നതാണ്. എന്നാല്‍ ഫുജ്ജാറുകള്‍ ജീവിതലക്ഷ്യം നഷ്ടപ്പെട്ടവരും പ്രജ്ഞയറ്റവരുമായതിനാല്‍ ഏഴാം ഘട്ടത്തിലേക്കുവേണ്ടി സമ്പാദിച്ചുകൊണ്ടിരിക്കുന്നത് നരകക്കുണ്ഠമാണ്. ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കേണ്ട ബാധ്യത മനുഷ്യനാണുള്ളത്. കാരണം അവനാണ് അമാനത്ത് ഏറ്റെടുത്തതും അവനെത്തന്നെയാണ് അല്ലാഹു സ്വര്‍ഗത്തില്‍ വെച്ച് ഗ്രന്ഥം പഠിപ്പിച്ചിട്ടുള്ളതും. 2: 38, 185; 6: 98; 9: 80-82 വിശദീകരണം നോക്കുക.