( അൽ അഅ്റാഫ് ) 7 : 33

قُلْ إِنَّمَا حَرَّمَ رَبِّيَ الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَالْإِثْمَ وَالْبَغْيَ بِغَيْرِ الْحَقِّ وَأَنْ تُشْرِكُوا بِاللَّهِ مَا لَمْ يُنَزِّلْ بِهِ سُلْطَانًا وَأَنْ تَقُولُوا عَلَى اللَّهِ مَا لَا تَعْلَمُونَ

നീ പറയുക: നിശ്ചയം എന്‍റെ നാഥന്‍ നിഷിദ്ധമാക്കിയിട്ടുള്ളത് നീചവൃത്തികളില്‍ നിന്നുള്ള പ്രത്യക്ഷമായ ഒന്നും പരോക്ഷമായ ഒന്നും കുറ്റകൃത്യങ്ങളും ന്യായം കൂടാതെയുള്ള അതിക്രമങ്ങളും അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്തതിനെ നിങ്ങള്‍ അല്ലാഹുവിനെക്കൊണ്ട് പങ്കുചേര്‍ക്കലും നിങ്ങള്‍ക്ക് അറിഞ്ഞുകൂടാത്ത കാര്യങ്ങള്‍ അല്ലാഹുവിന്‍റെ മേല്‍ പറഞ്ഞുകൊണ്ടിരിക്കലുമാകുന്നു.

'കുറ്റം' എന്നാല്‍, തന്‍റെ ഉടമയായ അല്ലാഹുവിന്‍റെ തൃപ്തിക്ക് വിരുദ്ധമായ പ്രവൃത്തികളാണ്. കരുതിക്കൂട്ടി ചെയ്യുന്നതിനെ കുറ്റം എന്നും അബദ്ധത്തില്‍ ചെയ്യുന്നതിന് തെറ്റ് എന്നുമാണ് പറയുക. ന്യായം കൂടാതെയുള്ള അതിക്രമമെന്ന് പറഞ്ഞാല്‍, അദ്ദിക്ര്‍ കൂടാതെയുള്ള ഊറ്റം നടിക്കലും പൊങ്ങച്ചം നടിക്കലും അഹങ്കരിക്കലും അസൂയ കാണിക്കലും പുറം പൂച്ച് പറയലും പണ്ഡിതനാണെന്ന ഭാവം നടിക്കലുമെല്ലാമാണ്. 7: 146 ല്‍, അദ്ദിക്ര്‍ കൂടാതെ ഭൂമിയില്‍ പണ്ഡിതനാണെന്ന് അഹന്ത നടിച്ച് നടക്കുന്നവരെ അല്ലാഹു അവന്‍റെ സൂക്തങ്ങളെത്തൊട്ട് പിന്തിരിപ്പിച്ചുകളയുക തന്നെ ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥ അറിവും പ്രമാണവുമായ അദ്ദിക്ര്‍ ഇല്ലാതെ അല്ലാഹുവിനെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്നതും കുറ്റം തന്നെയാണ്. 

നാഥന്‍റെ വീടായ സ്വര്‍ഗത്തിലേക്കുള്ള ഏകപാതയും പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലേക്കുള്ള വിവിധങ്ങളായ പിഴച്ച പാതകളും തിരിച്ചറിയാനുള്ള ഉരക്കല്ലാണ് അദ്ദിക്ര്‍. 25: 18 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ വിസ്മരിച്ച് ജീവിക്കുന്ന ഫുജ്ജാറുകളായ ഇവര്‍ ഭ്രാന്തന്മാരായ കെട്ടജനതയും പിശാചിനെ സേവിക്കുന്നവരുമാണ്. അവര്‍ നാവുകൊണ്ട് 'അല്ലാഹ് അല്ലാഹ്' എന്ന് പറയുന്നവരാണെങ്കിലും ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കാത്തതിനാല്‍ അവരുടെ ഹൃദയത്തില്‍ കുടികൊള്ളുന്നത് പിശാചാണ്. 4: 48, 150-151, 174-175; 6: 151-152 വിശദീകരണം നോക്കുക.