( അൽ അഅ്റാഫ് ) 7 : 47

وَإِذَا صُرِفَتْ أَبْصَارُهُمْ تِلْقَاءَ أَصْحَابِ النَّارِ قَالُوا رَبَّنَا لَا تَجْعَلْنَا مَعَ الْقَوْمِ الظَّالِمِينَ

അവരുടെ ദൃഷ്ടികള്‍ നരകവാസികളുടെ ഭാഗത്തേക്ക് തിരിക്കപ്പെട്ടാല്‍ അവര്‍ പറയും: ഞങ്ങളുടെ നാഥാ, ഈ അക്രമികളായ ജനതയോടൊപ്പം ഞങ്ങളെ നീ ചേര്‍ക്കരുതേ!

സ്വര്‍ഗ്ഗവാസികള്‍ക്കും നരകവാസികള്‍ക്കുമിടയിലുള്ള ഭിത്തിയാണ് 'അഅ്റാഫ്'. 57: 12 ല്‍, പ്രകാശമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ജീവിച്ച വിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും അവരുടെ മുന്നിലും പിന്നിലുമെല്ലാം പ്രകാശം വലയം ചെയ്തതായിട്ട് നിനക്ക് കാണാം, താഴ്ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗപ്പൂന്തോപ്പുകളെക്കൊണ്ട് അവര്‍ സന്തോഷവാര്‍ത്ത അറിയിക്കപ്പെടുകയും ചെയ്യും എന്നും; 57: 13 ല്‍, പ്രകാശമായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്ത് ഇവിടെ അന്ധകാരങ്ങളില്‍ ജീവിച്ചിരുന്ന കപടവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും അന്ന് വിശ്വാസികളോട് പറയുന്നതാണ്: നിങ്ങള്‍ ഒന്ന് നില്‍ക്കുക, നിങ്ങളുടെ പ്രകാശം ഞങ്ങളും ഉപയോഗപ്പെടുത്തട്ടെ! അപ്പോള്‍ അവരോട് പറയപ്പെടും: നിങ്ങള്‍ നിങ്ങളുടെ പിന്നിലേക്ക് -ഐഹികലോകത്തേക്ക്-തിരിച്ചുപോവുക, അവിടെ നിന്ന് നിങ്ങളുടെ പ്രകാശം -അദ്ദിക്ര്‍- സ്വീകരിച്ചുകൊള്ളുക, അപ്പോള്‍ അവര്‍ക്ക് രണ്ടുകൂട്ടര്‍ക്കുമിടയില്‍ ഒരു ഭിത്തി രൂപപ്പെടുന്നതാണ്, അതിന്‍റെ ഉള്‍ഭാഗം കാരുണ്യവും പുറംഭാഗം ശിക്ഷയുമായിരിക്കും എന്നും; 57: 14 ല്‍, അപ്പോള്‍ നരകവാസികളായ കപടവിശ്വാസികള്‍ സ്വര്‍ഗവാസികളോട് വിളിച്ചുചോദിക്കും: ഞങ്ങള്‍ ഐഹികലോകത്ത് നിങ്ങളോടൊപ്പമായിരുന്നില്ലേ; വിശ്വാസികള്‍ മറുപടി പറയും: അതെ, പക്ഷേ നിങ്ങളെ നിങ്ങള്‍ തന്നെ നശിപ്പിച്ചു, നിങ്ങള്‍ കാത്തിരുന്ന് കാണാമെന്ന് ഉളളിലിരിപ്പുള്ളവരും ഈ നരകസ്വര്‍ഗങ്ങളെക്കുറിച്ചെല്ലാം സംശയം വെച്ചുപുലര്‍ത്തിക്കൊണ്ടിരിക്കുന്നവരുമായിരുന്നു; അല്ലാഹുവിന്‍റെ കല്‍പന നടപ്പിലാകുന്നത് വരെ നിങ്ങളുടെ നിഗമനങ്ങള്‍ നിങ്ങളെ വഞ്ചിക്കുകയും അല്ലാഹുവിന്‍റെ കാര്യത്തില്‍ ആ മഹാവഞ്ചകന്‍ നിങ്ങളെ വഞ്ചിക്കുകയും ചെയ്തു എന്നും; 57: 15 ല്‍, അപ്പോള്‍ ഇന്നേ ദിവസം നിങ്ങളില്‍ നിന്നോ കാഫിറുകളായവരില്‍ നിന്നോ പ്രായശ്ചിത്തം സ്വീകരിക്കുകയില്ല, നിങ്ങളുടെ സങ്കേതം നരകമാകുന്നു, അതാകുന്നു നിങ്ങളുടെ അഭയസ്ഥാനം, എത്ര മോശപ്പെട്ട മടക്കസ്ഥലം എന്നും പറഞ്ഞിട്ടുണ്ട്. 69: 51 ല്‍ പറഞ്ഞ ഉറപ്പുനല്‍കുന്ന സത്യമായ അദ്ദിക്ര്‍ വന്ന് കിട്ടിയിട്ട് ഇവിടെ വെച്ച് ഉപയോഗപ്പെടുത്താത്തവര്‍ കണ്ണിന് ഉറപ്പാകുന്നതുവരെ ജ്വലിക്കുന്ന നരകം കാണുക തന്നെ ചെയ്യുന്നതാണെന്ന് 102: 6-7 സൂക്തങ്ങളിലും; നിശ്ചയം ഫുജ്ജാറുകള്‍ ജ്വലിക്കുന്ന നരകത്തില്‍ തന്നെയാണെന്ന് 82: 14 ലും പറഞ്ഞിട്ടുണ്ട്. 2: 38-39, 254; 5: 50; 6: 144 വിശദീകരണം നോക്കുക.