( അൽ അഅ്റാഫ് ) 7 : 49

أَهَٰؤُلَاءِ الَّذِينَ أَقْسَمْتُمْ لَا يَنَالُهُمُ اللَّهُ بِرَحْمَةٍ ۚ ادْخُلُوا الْجَنَّةَ لَا خَوْفٌ عَلَيْكُمْ وَلَا أَنْتُمْ تَحْزَنُونَ

അല്ലാഹുവിന്‍റെ കാരുണ്യം തീരെ ലഭിച്ചിട്ടില്ല എന്ന് നിങ്ങള്‍ ആണയിട്ട് പറഞ്ഞു കൊണ്ടിരുന്നവരായ ഇക്കൂട്ടരോടാണല്ലോ നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക, നിങ്ങളുടെ മേല്‍ ഭയപ്പെടാനില്ല, നിങ്ങള്‍ ദുഃഖിക്കുന്നവരാവുകയുമില്ല എന്ന് പറയപ്പെട്ടിരിക്കുന്നത്?

ഐഹികലോകത്ത് കാരുണ്യമായ അദ്ദിക്ര്‍ മുറുകെപ്പിടിച്ച് നിലകൊള്ളുന്ന ഒറ്റപ്പെട്ട വിശ്വാസികളെ ഭൂരിപക്ഷത്തിന്‍റെയും സംഘടനാ ബലത്തിന്‍റെയും ഹുങ്കില്‍ മതിമറന്ന് പരിഹസിച്ചുകൊണ്ടിരുന്ന കപടവിശ്വാസികളോടാണ് എല്ലാവരെയും തിരിച്ചറിയുന്ന അഅ്റാഫുകാരായ ആളുകള്‍ ഇങ്ങനെ ചോദിക്കുക. 38: 62-64 സൂക്തങ്ങളില്‍, ഫുജ്ജാറുകളായ നരകവാസികള്‍ പറയുന്നതുമാണ്, നമുക്ക് എന്തുപറ്റി? നാം തിന്മകളിലാണെന്ന് കണക്കാക്കിയിരുന്നവരെയൊന്നും ഇപ്പോള്‍ ഇവിടെ കാണുന്നില്ലല്ലോ. നാം അവരെ പരിഹാസപാത്രമായി തെരഞ്ഞെടുത്തിരുന്നുവല്ലോ; അതല്ല, അവര്‍ നമ്മുടെ ദൃഷ്ടികളില്‍ പെടാതിരിക്കുകയാണോ? നിശ്ചയം നരകത്തിലെ നിവാസികള്‍ ഇപ്രകാരം തര്‍ക്കിക്കുമെന്നത് സത്യം തന്നെയാണ് എന്ന് പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റായി ഉപയോഗപ്പെടുത്തി ജീവിക്കുന്ന വിശ്വാസികളെ നരകത്തില്‍ കാണുന്നില്ലല്ലോ എന്ന് പറയുന്നത് അന്ത്യപ്രവാചകനായ മുഹമ്മദിന്‍റെ തന്നെ സമുദായത്തില്‍ പെട്ട ഇന്നത്തെ ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍, സൗരാഷ്ട്രര്‍ തുടങ്ങിയ ജനവിഭാഗങ്ങളല്ല; മറിച്ച് അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ്. കാരുണ്യമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കാത്ത ഫുജ്ജാറുകളെല്ലാം ഭിന്നിക്കുമെന്നും അവരും അവരുടെ ജിന്നുകൂട്ടുകാരും നരകക്കുണ്ഠത്തില്‍ കുത്തിനിറക്കപ്പെടുമെന്നുമുള്ള നാഥന്‍റെ പിശാചിനോടുള്ള വാക്ക് സത്യസന്ധമായും നീതിയുക്തമായും പുലരാനുള്ളത് തന്നെയാണ് എന്ന് 11: 118-119 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 6: 116; 8: 22; 48: 6 വിശദീകരണം നോക്കുക.