( 8 ) അൽ അന്‍ഫാല്‍

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(8) അൽ അന്‍ഫാല്‍

ബദ്ര്‍ യുദ്ധത്തോടനുബന്ധിച്ച് ഹിജ്റ 2-ാം വര്‍ഷത്തില്‍ മദീനയില്‍ അവതരിച്ചി ട്ടുള്ള സൂക്തങ്ങളാണ് ഈ സൂറത്തില്‍ അടങ്ങിയിരിക്കുന്നത്. മൊത്തം 75 സൂക്തങ്ങളാണ് ഇതിലുള്ളത്. വിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ തിലാവത്ത് ചെ യ്യുകയാണ് ഏകവഴിയെന്നും, അവരവര്‍ക്ക് നല്‍കിയ എല്ലാ അനുഗ്രഹങ്ങളും ഉപയോഗപ്പെടുത്തി സ്വര്‍ഗം ഇവിടെ പണിയുകയാണ് ജീവിതലക്ഷ്യമെന്നും പഠിപ്പിക്കുന്നു. വിശ്വാസികളില്‍ അവരുടെയും അവരുടെ ഹൃദയത്തിന്‍റെയും ഇടയിലാണ് അല്ലാഹു ഉള്ളത് എന്ന് മനസ്സിലാക്കി എപ്പോഴും 'അല്ലാഹ്' എന്ന സ്മരണയില്‍ നിലകൊള്ളണമെന്നും, പ്രത്യേകിച്ച് യുദ്ധവേളകളിലും പ്രതിസന്ധിഘട്ടങ്ങളിലും അല്ലാഹുവിനെ ധാരാളമായി സ്മരിക്കണമെന്നും അല്ലാഹുവിനുവേണ്ടി അടിയുറച്ച് നിലകൊള്ളണമെന്നും ചൂണ്ടിക്കാണിക്കുന്നു. സ്വന്തം കഴിവിലും ധൈര്യ-സ്ഥൈര്യങ്ങളിലും അഹങ്കരിക്കാതെ, എപ്പോഴും അല്ലാഹുവിനെ ആശ്രയിച്ചുകൊണ്ട് അവനുവേണ്ടി മാത്രം ജീവിക്കുന്നവരാകണമെന്നും നിര്‍ദേശിക്കുന്നു.

 യുദ്ധമുതലിനെക്കുറിച്ച് അല്ലാഹു വിധിനല്‍കുന്നു: അല്ലാഹുവിന്‍റെ സ്വത്തായ അ ത് നിങ്ങളുടെ സ്വന്തമെന്ന് കണക്കാക്കരുത്. അതില്‍ അല്ലാഹു നിങ്ങള്‍ക്കായി നിശ്ചയി ച്ച വിഹിതം നന്ദിപൂര്‍വ്വം സ്വീകരിച്ചുകൊള്ളുക, അല്ലാഹുവിന്‍റെ മാര്‍ഗത്തിലും പാവപ്പെ ട്ടവരെ സഹായിക്കുന്നതിലും നീക്കിവെച്ച വിഹിതം മന:സംതൃപ്തിയോടെ നല്‍കുക യും ചെയ്യുക, യുദ്ധവും സന്ധിയും സംബന്ധിച്ച് വിശ്വാസികള്‍ പാലിക്കേണ്ട മര്യാദകളും വ്യവസ്ഥകളും ഈ സൂറത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന മുശ്രിക്കുകളോടും കപടവിശ്വാസികളോടും ജൂതന്‍മാരോടും യുദ്ധത്തില്‍ തടവുകാരാക്കപ്പെട്ടവരോടുമെല്ലാം എങ്ങനെ പെരുമാറണമെന്നും അവരെ എങ്ങനെ അഭിസംബോധനം ചെയ്യണമെന്നും പഠിപ്പിക്കുന്നു.