( അൽ അന്‍ഫാല്‍ ) 8 : 7

وَإِذْ يَعِدُكُمُ اللَّهُ إِحْدَى الطَّائِفَتَيْنِ أَنَّهَا لَكُمْ وَتَوَدُّونَ أَنَّ غَيْرَ ذَاتِ الشَّوْكَةِ تَكُونُ لَكُمْ وَيُرِيدُ اللَّهُ أَنْ يُحِقَّ الْحَقَّ بِكَلِمَاتِهِ وَيَقْطَعَ دَابِرَ الْكَافِرِينَ

രണ്ടാലൊരു സംഘത്തെ നിങ്ങളോട് അല്ലാഹു വാഗ്ദത്തം ചെയ്യുകയും, എന്നാല്‍ ആയുധബലമില്ലാത്ത സംഘത്തെ -ദുര്‍ബല വിഭാഗത്തെ- നേരിടാന്‍ നിങ്ങള്‍ ആഗ്രഹിക്കുകയും ചെയ്ത സന്ദര്‍ഭം ഓര്‍ക്കേണ്ടതാണ്, പക്ഷേ അല്ലാ ഹു തന്‍റെ വചനങ്ങള്‍കൊണ്ട് സത്യത്തെ സത്യമായി കാണിക്കാനും കാഫിറുകളുടെ വേരറുത്തുകളയാനുമാണ് ഉദ്ദേശിച്ചത്.

അബൂസുഫ്യാന്‍റെ നേതൃത്വത്തില്‍ സിറിയയില്‍ നിന്ന് മക്കയിലേക്ക് തിരിച്ചുവരുന്ന നാല്‍പ്പതോളം വരുന്ന കാവല്‍ ഭടന്മാര്‍ അടങ്ങിയിട്ടുള്ള കച്ചവടസംഘം; അല്ലെങ്കില്‍ അവരെ രക്ഷിക്കുന്നതിന് വേണ്ടി മക്കയില്‍ നിന്ന് അബൂജാഹിലിന്‍റെ നേതൃത്വത്തില്‍ പുറപ്പെട്ട യുദ്ധനിപുണന്‍മാരായ ആയിരത്തോളം വരുന്ന സംഘം, ഇവയായിരുന്നു ആ രണ്ട് സംഘങ്ങള്‍. വൈമനസ്യത്തോടുകൂടി യുദ്ധത്തിന് പുറപ്പെട്ട വിശ്വാസം കുറഞ്ഞ ആളുകള്‍ ആഗ്രഹിച്ചത് യുദ്ധായുധങ്ങളും സംഘബലവുമില്ലാത്ത കച്ചവടസംഘത്തോട് ഏറ്റുമുട്ടാനാണ്, എന്നാല്‍ അല്ലാഹു അവന്‍റെ സംഘത്തെക്കൊണ്ട് കാഫിറുകളുടെ വേരറുക്കാനാണ് ഉദ്ദേശിച്ചത്. അഥവാ ചെറിയ സംഘത്തെ വലിയതും ആയുധ ബലമുള്ളതുമായ സംഘത്തോട് ഏറ്റുമുട്ടിപ്പിച്ച് അതില്‍ വലിയ സംഘത്തിന് പരാജയം നല്‍കുകവഴി അല്ലാഹുവിന്‍റെ സംഘത്തെ അതിജയിപ്പിക്കാനാണ് അല്ലാഹു ഉദ്ദേശിച്ച ത്. 2: 249; 34: 10-13, 173 വിശദീകരണം നോക്കുക.