( അത്തൗബ ) 9 : 115

وَمَا كَانَ اللَّهُ لِيُضِلَّ قَوْمًا بَعْدَ إِذْ هَدَاهُمْ حَتَّىٰ يُبَيِّنَ لَهُمْ مَا يَتَّقُونَ ۚ إِنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ

ഒരു ജനതയെ മാര്‍ഗ്ഗദര്‍ശനം ചെയ്തതിന് ശേഷം അവരെ വഴികേടിലാക്കുക എന്നത് അല്ലാഹുവിന് യോജിച്ചതുമല്ല -അവര്‍ എന്തെല്ലാമാണ് സൂക്ഷിക്കേണ്ടതെന്ന് വ്യക്തമാക്കപ്പെടുന്നതുവരെ, നിശ്ചയം അല്ലാഹു എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവുള്ളവന്‍ തന്നെയാകുന്നു.

ആദ്യമനുഷ്യനായ ആദമിനെ സ്വര്‍ഗത്തില്‍ സൃഷ്ടിച്ചപ്പോള്‍ തന്നെ ഒറ്റ ആത്മാവില്‍ നിന്ന് അന്ത്യനാള്‍ വരെയുള്ള സര്‍വ്വ മനുഷ്യരെയും സൃഷ്ടിക്കുകയുണ്ടായി. 55: 1-4 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം എല്ലാ ഓരോ ആത്മാവിനും സ്വര്‍ഗത്തില്‍ വെച്ച് അദ്ദിക്ര്‍ പഠിപ്പിച്ചിട്ടുണ്ട്. പിന്നെ മനുഷ്യനെ ഭൂമിയിലേക്ക് നിയോഗിക്കുകയും ഗ്രന്ഥത്തിന്‍റെ വിശദീകരണം പഠിപ്പിക്കുകയുമുണ്ടായി. 313 പ്രവാചകന്മാര്‍ക്കും സത്യവും തെളിവുമായ അദ്ദിക്ര്‍ തന്നെയാണ് മനുഷ്യരെ ഉണര്‍ത്തുന്നതിനുവേണ്ടി നല്‍കിയിട്ടുള്ളതെന്ന് 21: 24 ല്‍ പറഞ്ഞിട്ടുണ്ട്. എല്ലാ മനുഷ്യര്‍ക്കും നന്ദി പ്രകടിപ്പിക്കുന്നവനോ നന്ദികെട്ടവനോ ആകാനുള്ള സ്വാതന്ത്യം നല്‍കിയിട്ടുള്ളതിനാല്‍ ഒരാള്‍ക്കും മറ്റൊരാളെ നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റിന്‍റെ മാര്‍ഗത്തിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുന്നതിനോ ഒരാളെ വഴികേടിലാക്കുന്നതിനോ സാധ്യമല്ല. 2: 119; 9: 108 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം വിശ്വാസിക്ക് മറ്റുള്ളവരെ ഉണര്‍ത്തുക മാത്രമേ ബാധ്യതയുള്ളൂ. 30: 30 ല്‍ വിവരിച്ച പ്രകാരം എല്ലാ മനുഷ്യരും ശുദ്ധപ്രകൃതിയില്‍ ഇസ്ലാമിലാണ് ജനിക്കുന്നത്. എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്റിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി ഉപയോഗപ്പെടുത്തുന്നവരാണ് മുസ്ലിംകള്‍ എന്ന് 16: 89 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കപടവിശ്വാസികളും അനുയായികളുമടങ്ങിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ മുസ്ലിംകളാണെന്ന് വാദിക്കുന്നവരാണെങ്കിലും 6: 26 ല്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്തുകയോ മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കുകയോ ചെയ്യാതെ സ്വന്തത്തെ നശിപ്പിക്കുന്ന 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാണ്. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി 4: 133; 6: 133 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം 6: 89-90 സൂക്തങ്ങളെ സത്യപ്പെടുത്തിക്കൊണ്ട് തീവ്രവാദത്തിനെതിരെ ശക്തമാ യ ആയുധമായി അദ്ദിക്റിനെ ഉപയോഗപ്പെടുത്തുന്നതിനും അതുവഴി മാനുഷിക ഐക്യം നിലവില്‍ വരുന്നതിനും വേണ്ടി അത് ലോകര്‍ക്ക് ജാതി-മത-ലിംഗ-വര്‍ണ്ണ-ഭാഷ-ദേശ ഭേദമന്യേ എത്തിച്ചുകൊടുക്കുന്നതാണ്.

തങ്ങളെ ഏല്‍പ്പിച്ച അല്ലാഹുവിന്‍റെ സൃഷ്ടികളായ മക്കളെ പതിനഞ്ച് വയസ്സിനുമുമ്പ് അദ്ദിക്ര്‍ പഠിപ്പിക്കല്‍ മാതാപിതാക്കളുടെ കടമയാണ്. അല്ലാത്തപക്ഷം നരകത്തില്‍ വെച്ച് മക്കള്‍ മാതാപിതാക്കളെ പഴിക്കുന്ന രംഗം 7: 38 ല്‍ വിവരിച്ചിട്ടുണ്ട്. 35: 32 ല്‍ പ റഞ്ഞപ്രകാരം ഗ്രന്ഥം അനന്തരമെടുത്ത പ്രവാചകന്‍റെ ജനതയില്‍ നിന്ന് വിശ്വാസികള്‍ക്ക് മാത്രമേ ഭയപ്പെടാനും ദുഃഖിക്കാനും ഇടവരാതെ സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകാന്‍ സാധിക്കുകയുള്ളൂ. ഇന്ന് ഗ്രന്ഥത്തിന്‍റെ ജീവിതം മനുഷ്യരില്‍ സാക്ഷ്യം വഹി ച്ച് ജീവിക്കുന്ന വിശ്വാസികളുടെ ഒരു സംഘം ലോകത്തെവിടെയും ഇല്ലാത്തതിനാല്‍ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍, സിക്കുകാര്‍ തുടങ്ങിയവര്‍ പ്രപഞ്ചനാഥനെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിച്ച് സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയാണെങ്കില്‍ അവരുടെമേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല എന്ന് 2: 62 ല്‍ വിവരിച്ചിട്ടുണ്ട്. അവര്‍ 'കൗസര്‍' തടാകത്തില്‍ നിന്ന് കുടിപ്പിക്കപ്പെട്ട ശേഷം സ്വര്‍ഗവും നരകവുമല്ലാത്ത ഇതര ലോകങ്ങളിലേക്കാണ് അയക്കപ്പെടുക. 2: 213; 3: 19; 10: 99-100 വിശദീകരണം നോക്കുക.