( അല്‍ ഫാത്തിഹ ) 1 : 7

غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ

കോപിക്കപ്പെട്ടവരുടെയും വഴിതെറ്റി വ്യതിചലിച്ചവരുടെയും മാര്‍ഗത്തിലല്ല.

പ്രവാചകന്‍റെ കാലത്ത് മക്കാമുശ്രിക്ക് നേതാക്കളും ജൂതരുമായിരുന്നു നാഥന്‍റെ കോപം വര്‍ഷിക്കപ്പെട്ടവരില്‍ ഉള്‍പ്പെട്ടിരുന്നത് എങ്കില്‍ വഴിതെറ്റി വ്യതിചലിച്ചവരുടെ കൂട്ടത്തില്‍ ക്രൈസ്തവരും മക്കാമുശ്രിക്കുകളിലെ സാധാരണക്കാരുമാണ് ഉള്‍പ്പെട്ടിരുന്നത്. 3: 7 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്കുശേഷം അറബി ഖുര്‍ആന്‍ വായിക്കുന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളുമടങ്ങിയ ഫുജ്ജാറുകളാണ് കോപിക്കപ്പെട്ടവരിലും വഴിപിഴച്ചവരിലും ഉള്‍പ്പെടുക.

കോപം വര്‍ഷിക്കപ്പെട്ട കപടവിശ്വാസികളെ തെമ്മാടികള്‍, കാഫിറുകള്‍, ലക്ഷ്യബോധം നഷ്ടപ്പെട്ടവര്‍, കുറ്റവാളികള്‍, ഹൃദയം കല്ലിച്ചുപോയവര്‍, അല്ലാഹുവിന്‍റെ ശത്രുക്കള്‍, മനുഷ്യപ്പിശാചുക്കള്‍, ഭ്രാന്തന്മാര്‍ എന്നിങ്ങനെയും; ഇത്തരം കപടവിശ്വാസികളെ അന്ധമായി പിന്‍പറ്റുന്ന വഴിപിഴച്ചവരെ ഫാജിറുകള്‍, കുഫ്ഫാറുകള്‍, ഹൃദയത്തില്‍ രോഗമുള്ളവര്‍, മുശ്രിക്കുകള്‍, പ്രജ്ഞയറ്റവര്‍, നന്ദികെട്ടവര്‍, കാഫിറുകള്‍, സത്യത്തെ തള്ളിപ്പറയുന്നവര്‍, ഭ്രാന്തന്മാര്‍ എന്നിങ്ങനെയും പല സൂക്തങ്ങളിലൂടെ വിശേഷിപ്പിച്ചിട്ടുണ്ട്. 9: 67 അവസാനിക്കുന്നത് 'നിശ്ചയം കപടവിശ്വാസികള്‍, അവര്‍ തന്നെയാണ് തെമ്മാടികള്‍' എന്ന് പറഞ്ഞുകൊണ്ടാണ്. അത്തരം കപടവിശ്വാസികളായ പുരുഷന്മാരോടും സ്ത്രീകളോടും ഗ്രന്ഥത്തിലെ സൂക്തങ്ങളെ അടിക്കടി തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുന്ന കുഫ്ഫാറുകളോടും വാഗ്ദത്തം ചെയ്തിട്ടുള്ളത് നരകക്കുണ്ഠത്തിലെ തീയാണ്, അവര്‍ അതില്‍ നിത്യവാസികളായിരിക്കും, നാഥന്‍ അവരെ ശപിച്ചിരിക്കുന്നു, അവര്‍ക്ക് അതില്‍ സ്ഥായിയായ ശിക്ഷയുമാണുള്ളത് എന്ന് 9: 68 ല്‍ പറഞ്ഞിട്ടുണ്ട്. 9: 73; 66: 9 തുടങ്ങിയ സൂക്തങ്ങളിലൂടെ പ്രവാചകനും വിശ്വാസിയും 'ഇത്തരം കുഫ്ഫാറുകളോടും കപടവിശ്വാസികളോടും അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്താനും അവരോട് കോപം പുലര്‍ത്താനും അവരുടെ മടക്കം നരകക്കുണ്ഠത്തിലേക്കാണ്, അത് എത്ര ദുഷിച്ച മടക്കസ്ഥലം' എന്ന് പറയാനും കല്‍പിക്കപ്പെട്ടിരിക്കുന്നു. ഓ വിശ്വാസികളായിട്ടുള്ളവരേ! അല്ലാഹുവിന്‍റെ കോപത്തിന് വിധേയരായ പരലോകം കൊണ്ട് വിശ്വസിക്കാത്ത കപടവിശ്വാസികളും ഖബര്‍ വാസികളെക്കുറിച്ച് ആശയറ്റവരായ കുഫ്ഫാറുകളുമായ ജനതയെ നിങ്ങള്‍ മിത്രങ്ങളായി തെരഞ്ഞെടുക്കരുത് എന്ന് 60: 13 ല്‍ പറഞ്ഞിട്ടുണ്ട്.

9: 123; 48: 29; 82: 14; 83: 7 സൂക്തങ്ങളില്‍ പറഞ്ഞ കുഫ്ഫാറുകളിലും ഫുജ്ജാറുകളിലും കപടവിശ്വാസികളും വഴിപിഴച്ചുപോയ അവരുടെ അനുയായികളും ഉള്‍പ്പെടുന്നതാണ്. 2: 6-7; 41: 26-28; 74: 31 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ കാഫിറുകള്‍ കപടവിശ്വാസികളാണെങ്കില്‍ 4: 140; 33: 1, 48; 41: 29; 57: 15 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ കാഫിറുകള്‍ വഴിപിഴച്ചുപോയ അവരുടെ അനുയായികളാണ്. 2: 39; 5: 10, 86; 64: 10 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ കാഫിറുകളില്‍ ഉള്‍പ്പെടുക സൂക്തങ്ങള്‍ മൂടിവെക്കുന്ന കപടവിശ്വാസികളാണെങ്കില്‍ പ്രസ്തുത സൂക്തങ്ങളില്‍ പറഞ്ഞ സൂക്തങ്ങളെ തള്ളിപ്പറയുന്നവര്‍ വഴിപിഴച്ചുപോയ അവരുടെ അനുയായികളാണ്. 77-ാം സൂറത്തില്‍ 10 സൂക്തങ്ങളില്‍ അദ്ദിക്റിനെ തള്ളിപ്പറയുന്നവര്‍ക്ക് 'വൈല്‍' എന്ന ചെരിവാകുന്നു എന്ന് പറഞ്ഞതില്‍ കപടവിശ്വാസികളും അവരുടെ വഴിപിഴച്ചവരായ അനുയായികളും ഉള്‍പ്പെടുന്നതാണ്. പ്രവാചകനോടും അതുവഴി വിശ്വാസിയോടും കുറ്റവാളികളായ കപടവിശ്വാസികളെയും നന്ദികെട്ട അവരുടെ അനുയായികളെയും അനുസരിക്കരുതെന്ന് കല്‍പിച്ചുകൊണ്ടാണ് 76: 24 അവസാനിക്കുന്നത്. 41: 28 ലും 63: 4 ലും കപടവിശ്വാസികള്‍ അല്ലാഹുവിന്‍റെയും വിശ്വാസികളുടെയും ശത്രുക്കളാണ് എന്ന് പറഞ്ഞിട്ടുണ്ട്. ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ തള്ളിപ്പറയുന്നവരെയും അതെല്ലാം പഠിച്ച് തികഞ്ഞവരാണെന്ന് അഹങ്കരിക്കുന്ന കപടവിശ്വാസികളെയും 7: 40; 10: 17; 26: 99; 32: 12, 22; 34: 32; 37: 34 തുടങ്ങി 52 സൂക്തങ്ങളില്‍ ഭ്രാന്തന്മാര്‍ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ബുദ്ധിശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരായ ഇവര്‍ പിശാചിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നത് എന്ന് 36: 59-62 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ സൂക്തങ്ങള്‍ നല്‍കപ്പെട്ടിട്ട് അതില്‍ നിന്ന് ഊരിപ്പോയതുകാരണം പിശാചിനാല്‍ പിന്തുടരപ്പെട്ട കപടവിശ്വാസികളെ ലക്ഷ്യബോധം നഷ്ടപ്പെട്ടവര്‍ എന്നാണ് 7: 175 ല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. ഭൂമിയില്‍ ഒട്ടിപ്പിടിച്ച ഇത്തരം കപടവിശ്വാസികളും നാഥന്‍റെ സൂക്തങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് ഇത്തരം കപടവിശ്വാസികളെ അന്ധമായി പിന്‍പറ്റുന്ന അനുയായികളുമടങ്ങിയ ഫുജ്ജാറുകളെ ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത നായയോടാണ് 7: 176 ല്‍ പ്രപഞ്ചനാഥന്‍ ഉപമിച്ചിട്ടുള്ളത്. 26: 94; 28: 63; 37: 32 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ ലക്ഷ്യബോധം നഷ്ടപ്പെട്ടവരില്‍ കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റിക്കൊണ്ടിരിക്കുന്ന വഴിപിഴച്ചുപോയ അനുയായികളും ഉള്‍പ്പെടുന്നതാണ്. 7: 179; 16: 108 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ നരകക്കുണ്ഠത്തില്‍ കുത്തിനിറക്കപ്പെടാനുള്ള പ്രജ്ഞയറ്റവരില്‍ കപടവിശ്വാസികളും വഴിപിഴച്ചുപോയ അവരുടെ അനുയായികളും ഉള്‍പ്പെടുന്നതാണ്. 22: 53 ല്‍ പറഞ്ഞ ഹൃദയം കല്ലിച്ചുപോയവരിലും ഹൃദയത്തില്‍ രോഗമുള്ളവരിലും ഉള്‍പ്പെടുക കപടവിശ്വാസികളും അവരുടെ അനുയായികളുമാണ്. 33: 60; 74: 31 എന്നീ സൂക്തങ്ങളില്‍ ഹൃദയത്തില്‍ രോഗമുള്ളവര്‍ എന്ന് പറഞ്ഞത് വഴിപിഴച്ചുപോയവരെക്കുറിച്ചാണ്. 98: 6 ല്‍ പറഞ്ഞ വേദത്തിന്‍റെ ആളുകളായ കാഫിറുകള്‍ ഇന്ന് കപടവിശ്വാസികളും മുശ്രിക്കുകള്‍ കപടവിശ്വാസികളെ പിന്‍പറ്റുന്ന അനുയായികളുമാണ്. അവര്‍ രണ്ടുകൂട്ടരും നരകക്കുണ്ഠത്തിലേക്കുള്ളവരും കരയിലെ ദുഷ്ടജീവികളുമാണ്.

ത്രാസും അമാനത്തുമായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് കപടവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും വിവിധ സംഘടനകളായി പിരിഞ്ഞ് മുശ്രിക്കുകളായിത്തീര്‍ന്ന പുരുഷന്മാരെയും സ്ത്രീകളെയും ശിക്ഷിക്കാന്‍ വേണ്ടിയും വിശ്വാസികളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും പശ്ചാത്താപം സ്വീകരിക്കാന്‍ വേണ്ടിയുമാണെന്ന് 33: 72-73 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അവസാനകാലത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെടാതെ ദൈവസ്മരണയില്‍ നിലകൊള്ളുന്ന ലോകത്തുള്ള പുരുഷന്മാരെയും സ്ത്രീകളെയും ഇജാസിലേക്ക് (മക്ക, മദീന ഉള്‍പ്പെടുന്ന പ്രദേശം) വേര്‍തിരിക്കുന്നത് പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്ന കപടവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും വഴിപിഴച്ചുപോയി മുശ്രിക്കുകളായിത്തീര്‍ന്ന പുരുഷന്മാരെയും സ്ത്രീകളെയും ശിക്ഷിക്കുന്നതിന് വേണ്ടിയാണെന്നും അവരുടെ മേലാണ് അല്ലാഹുവിന്‍റെ കോപവും ശാപവും വര്‍ഷിച്ചിട്ടുള്ളതെന്നും അവര്‍ക്കുവേണ്ടി നരകക്കുണ്ഠം ഒരുക്കിവെച്ചിട്ടുണ്ടെന്നും 48: 6 ല്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ ഏകസംഘത്തില്‍ പെടാതെ വിവിധ സംഘടനകളായിത്തീര്‍ന്ന മുശ്രിക്കുകള്‍ മാലിന്യമാണെന്ന് 9: 28 ലും; കപടവിശ്വാസികള്‍ മാലിന്യമാണെന്ന് 9: 95 ലും പറഞ്ഞിട്ടുണ്ട്. ഇജാസില്‍ ഇമാം മഹ്ദി വന്നാല്‍ അവിടെയുള്ള മാലിന്യമായ കപടവിശ്വാസികളെയും മുശ്രിക്കുകളെയും അവിടെ നിന്ന് പുറത്താക്കുന്നതും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അത്തരക്കാര്‍ക്ക് അവിടേക്ക് പ്രവേശനം വിരോധിക്കുന്നതുമാണ്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളിലെ വിവിധ സംഘടനക്കാര്‍ കാഫിറുകളും മുശ്രിക്കുകളുമാണെന്ന് 4: 150-151; 30: 30-31 സൂക്തങ്ങളിലും; സാക്ഷിയും ഇമാമും കാരുണ്യവുമായ അദ്ദിക്റിനെ ഇത്തരം സംഘടനകളില്‍ നിന്നുള്ള ഏതൊരുവന്‍ മൂടിവെച്ചാലും അവനോട് വാഗ്ദത്തം ചെയ്തിട്ടുള്ളത് നരകക്കുണ്ഠമാണെന്ന് 11: 17 ലും പറഞ്ഞിട്ടുണ്ട്. 23: 51-53 സൂക്തങ്ങളില്‍, ഓ സന്ദേശവാഹകരേ! നിങ്ങള്‍ പരിശുദ്ധമായവയില്‍ നിന്ന് തിന്നുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുവിന്‍, നിശ്ചയം ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് അറിയുന്നവന്‍ തന്നെയാണ്. നിശ്ചയം ഇത്; നിങ്ങളുടെ സമുദായം ഒറ്റ സമുദായമാണ്, ഞാന്‍ നിങ്ങളുടെ നാഥനും, അപ്പോള്‍ നിങ്ങള്‍ എന്നെ സൂക്ഷിക്കുന്നവരാകുവീന്‍ എന്നും പറഞ്ഞിട്ടുണ്ട്. യുക്തിനിര്‍ഭര ഗ്രന്ഥമായ അദ്ദിക്ര്‍ മൊത്തം മനുഷ്യരെ 'ഒരു ജാതി (മനുഷ്യജാതി), ഒരു മതം (സര്‍വസ്രഷ്ടാവിന് സര്‍വസ്വം സമര്‍പ്പിച്ചുകൊണ്ടുള്ള ജീവിതരീതി), ഒരു ദൈവം (സര്‍വ്വാധിപനായ പ്രപഞ്ചനാഥന്‍)' എന്ന് തന്നെയാണ് പഠിപ്പിക്കുന്നത് എന്നിരിക്കെ ഗ്രന്ഥത്തില്‍ നിന്ന് വ്യതിചലിച്ച് ചില സൂക്തങ്ങള്‍ മാത്രം സ്വീകരിക്കുന്ന വിവിധ സംഘടനകളായിപ്പിരിഞ്ഞ ഫുജ്ജാറുകള്‍ 23: 53 ല്‍ പറഞ്ഞ പ്രകാരം അവരോടുള്ള കല്‍പനകളെല്ലാം അവര്‍ക്കിടയില്‍ തുണ്ടം തുണ്ടമായി മുറിച്ചുകളയുന്നവരും എല്ലാ ഓരോ സംഘവും അവരുടെ പക്കലുള്ളതുകൊണ്ട് നിഗളിച്ച് ആഹ്ലാദിച്ചുകൊണ്ടിരിക്കുന്നവരുമാണ്. ഗ്രന്ഥത്തില്‍ നിന്ന് ഇത്തരം കാര്യങ്ങളെല്ലാം മനസ്സിലാക്കിയ വിശ്വാസി ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പിച്ചുകൊണ്ട് മാനുഷികഐക്യം നടപ്പിലാകുന്നതിന് വേണ്ടി പ്രയത്നിക്കുന്നതാണ്. 13: 14; 40: 50 സൂക്തങ്ങളില്‍ പറഞ്ഞ കാഫിറുകളില്‍ കപടവിശ്വാസികളും അവരുടെ വഴിപിഴച്ച ബലഹീനരായ അനുയായികളും ഉള്‍പ്പെടുന്നതാണ്. അവര്‍ ഇരുകൂട്ടരുടെയും പ്രാര്‍ത്ഥന വഴികേടല്ലാതെ വര്‍ധിപ്പിക്കുകയില്ല എന്നും ഈ രണ്ട് സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 109: 6 വിശദീകരണം നോക്കുക.

1: 4 ല്‍, 'ഞങ്ങള്‍ നിന്നെ മാത്രം സേവിക്കുന്നു, അതിന് ഞങ്ങള്‍ നിന്നോട് മാത്രം സഹായം തേടുകയും ചെയ്യുന്നു' എന്ന് വായിക്കുമ്പോള്‍ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി '1: 7 ല്‍ പറഞ്ഞ കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന വഴിപിഴച്ചവരും ഉള്‍പെട്ട അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളില്‍ ഉള്‍പ്പെടുത്തരുതേ' എന്നാണ് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കുക.