( ആലിഇംറാന്‍ ) 3 : 200

يَا أَيُّهَا الَّذِينَ آمَنُوا اصْبِرُوا وَصَابِرُوا وَرَابِطُوا وَاتَّقُوا اللَّهَ لَعَلَّكُمْ تُفْلِحُونَ

ഓ വിശ്വാസികളായിട്ടുള്ളവരേ, നിങ്ങള്‍ ക്ഷമയോടെ വര്‍ത്തിക്കുക, ക്ഷമ കൊണ്ട് കല്‍പിക്കുക, ഹൃദയങ്ങള്‍ പരസ്പരം ബന്ധിതമായി ഒറ്റക്കെട്ടായി നിലകൊള്ളുക, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക-നിങ്ങള്‍ വിജയം വരിക്കുന്നവര്‍ തന്നെയായിരിക്കണം എന്നതിനുവേണ്ടി.

വിശ്വാസികളോട്: നിങ്ങള്‍ കുനിയുന്നവരാവുക, സാഷ്ടാംഗം പ്രണമിക്കുന്നവരാവുക, നിങ്ങളുടെ നാഥന്‍റെ പ്രതിനിധികളായി ജീവിക്കുന്നവരാവുക, നിങ്ങള്‍ ഏറ്റവും നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യുക -നിങ്ങള്‍ വിജയം വരിക്കുന്നവര്‍ തന്നെയായിരിക്കണം എന്നതിനുവേണ്ടി എന്ന് 22: 77 ല്‍ പറഞ്ഞിട്ടുണ്ട്.

ഈ സൂക്തം വായിക്കുമ്പോള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കേണ്ടതാണ്: അല്ലാഹുവേ, ഞങ്ങളെ നീ അദ്ദിക്ര്‍ കൊണ്ട് വിശ്വാസികളും വിശ്വാസിയാകാനുള്ള അത് ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്ന സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നവരും സജ്ജനങ്ങളും പരലോകത്തിന് പ്രാധാന്യം കൊടുക്കുന്ന ക്ഷമാലുക്കളും പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്റിനെ മുറുകെപ്പിടിക്കുക വഴി നിന്നെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയില്‍ നിലകൊള്ളുന്നവരും നിന്നെ ധാരാളമായി സ്മരിക്കുന്നവരും നിനക്ക് നന്ദി പ്രകടിപ്പിക്കുന്നവരുമാക്കേണമേ! ഞങ്ങളുടെ പാദങ്ങളും ഹൃദയങ്ങളും ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റില്‍ ഉറപ്പിച്ചുനിര്‍ത്തുകയും കാഫിറുകളായ ജനതയെത്തൊട്ട് നീ ഞങ്ങളെ സഹായിക്കുകയും ചെയ്യേണമേ! ഞങ്ങളെ നീ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുകവഴി നരകക്കുണ്ഠത്തില്‍ പ്രവേശിക്കുന്ന ആയിരത്തില്‍  തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതില്‍ ഉള്‍പ്പെടുത്തരുതേ; ആത്മാവിനെ ശുദ്ധീകരിക്കാനുള്ള അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തി സ്വര്‍ഗത്തിലേക്ക് തിരിച്ചുവരുന്ന ആയിരത്തില്‍ ഒന്നില്‍ ഉള്‍പ്പെടാന്‍ തുണക്കേണമേ. ഞങ്ങളെ നീ അദ്ദിക്റിനെ പിന്‍പറ്റേണ്ട വിധം പിന്‍പറ്റുന്നവരും മുന്‍കടക്കുന്നവരുടെയും വിജയികളുടെയും കൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവരുമാക്കേണമേ!

3: 190 മുതല്‍ 200 വരെയുള്ള സൂക്തങ്ങള്‍ പ്രവാചകന്‍ എല്ലാ ദിവസവും ഉറക്കില്‍ നിന്ന് എഴുന്നേറ്റയുടനെ ആകാശത്തേക്ക് നോക്കിക്കൊണ്ട് തിലാവത്ത് ചെയ്തിരുന്നതാണ്. വിശ്വാസികളും അപ്രകാരം ചെയ്യേണ്ടതാണ്.