( അല്‍ ബഖറ ) 2 : 225

لَا يُؤَاخِذُكُمُ اللَّهُ بِاللَّغْوِ فِي أَيْمَانِكُمْ وَلَٰكِنْ يُؤَاخِذُكُمْ بِمَا كَسَبَتْ قُلُوبُكُمْ ۗ وَاللَّهُ غَفُورٌ حَلِيمٌ

തമാശയായി നിങ്ങളെടുക്കുന്ന പ്രതിജ്ഞകളുടെ പേരില്‍ അല്ലാഹു നിങ്ങളെ പിടികൂടുകയില്ല, എന്നാല്‍ നിങ്ങളുടെ ഹൃദയങ്ങള്‍ സ്ഥിരീകരിച്ച് സമ്പാദിച്ചിട്ടു ള്ളതിന്‍റെ പേരില്‍ നിങ്ങളെ അവന്‍ പിടികൂടുകതന്നെ ചെയ്യും, അല്ലാഹു ഏറെ പ്പൊറുക്കുന്ന സഹനശീലനുമാകുന്നു.

ഒരു പുണ്യകര്‍മ്മം ചെയ്യാന്‍ പ്രതിജ്ഞ ചെയ്തശേഷം അതിനേക്കാള്‍ കൂടുതല്‍ ഉത്തമവും മനുഷ്യര്‍ക്ക് കൂടുതല്‍ ഉപകാരപ്രദവുമായ മറ്റൊരു കാര്യം നിര്‍വ്വഹിക്കുന്നതിനുവേണ്ടി അത് ലംഘിക്കുന്നതിന് വിരോധമില്ല എന്നും, അതിന് അല്ലാഹുവിനെ ഒരു തടസ്സമാക്കാവുന്നതല്ല എന്നുമാണ് ഈ സൂക്തം പഠിപ്പിക്കുന്നത്. കരുതിക്കൂട്ടിയല്ലാതെ തമാശയായി ചെയ്യുന്ന ശപഥം ലംഘിക്കുന്നതിന്‍റെ പേരില്‍ അല്ലാഹു ശിക്ഷിക്കുകയില്ലെന്നും എന്നാല്‍, ഹൃദയത്തില്‍ ഉറപ്പിച്ചുകൊണ്ട് കരുതിക്കൂട്ടി സമ്പാദിക്കുന്ന തിന്മകളുടെ പേരില്‍ മാത്രമേ വിചാരണ ഉണ്ടാവുകയുള്ളൂവെന്നും പഠിപ്പിക്കുന്നു. അതിനാല്‍ ആത്മാവ് പങ്കെടുക്കാത്ത അറബി ഖുര്‍ആന്‍ പാരായണവും നമസ്കാരവും സ്വീകരിക്കപ്പെടുകയില്ല എന്നുമാത്രമല്ല, ശിക്ഷിക്കപ്പെടാന്‍ കാരണമാവുകയും ചെയ്യും. കരുതിക്കൂട്ടി ചെയ്യുന്ന ശപഥം ലംഘിച്ചാല്‍ അല്ലാഹു പിടികൂടുമെന്നും അത് മായ്ച്ചുകളയാനുള്ള പ്രായശ്ചിത്തമായി പത്ത് അഗതികള്‍ക്ക് അവരവരുടെ കുടുംബത്തിന് നല്‍കുന്ന തോതിലുള്ള ഭക്ഷണം കൊടുക്കുകയോ അവര്‍ക്ക് വസ്ത്രം നല്‍കുകയോ അതുമല്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിക്കുകയോ ചെയ്യണമെന്നും, ഇതിനൊന്നും കഴിഞ്ഞില്ലെങ്കില്‍ മൂന്ന് ദിവസം നോമ്പനുഷ്ഠിക്കണമെന്നും അതാണ് നിങ്ങളുടെ പ്രതിജ്ഞ ലംഘിച്ചതിനുള്ള പ്രായശ്ചിത്തമെന്നും നിങ്ങള്‍ നിങ്ങളുടെ ശപഥങ്ങള്‍ നിറവേറ്റി സൂക്ഷിക്കണമെന്നും 5: 89 ല്‍ പറഞ്ഞിട്ടുണ്ട്. 2: 255; 16: 91-94; 63: 1-2 വിശദീകരണം നോക്കുക.