( ദുഖാന്‍ ) 44 : 54

كَذَٰلِكَ وَزَوَّجْنَاهُمْ بِحُورٍ عِينٍ

അപ്രകാരം നാം അവര്‍ക്ക് വിശാലാക്ഷികളായ സ്ത്രീകളെ ഇണയാക്കി കൊടുക്കുന്നതുമാണ്.

രാജാധിരാജന്‍റെ ചുറ്റുഭാഗത്തുമിരിക്കുന്ന, സമീപസ്ഥരായ, വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്നവര്‍ക്കാണ് ആകര്‍ഷകമായ കണ്ണുകളുള്ള സ്വര്‍ഗീയ സുന്ദരികളെ ഇണകളാക്കിക്കൊടുക്കുക. ചിന്നിച്ചിതറിയ മുത്തുകളെന്നോണമുള്ള നിത്യബാലന്മാര്‍ അവര്‍ക്ക് ചുറ്റുമാണ് കറങ്ങിക്കൊണ്ടിരിക്കുക.

വിചാരണക്ക് ശേഷം സ്വര്‍ഗത്തില്‍ പോകുന്ന വിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും ലൈംഗികാവയവങ്ങളില്ലാതെ ഒരേ രൂപത്തിലായിരിക്കും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുക. ഒരേ ആത്മാവില്‍ നിന്നും പുരുഷന്‍റെയും സ്ത്രീയുടെയും ബീജങ്ങള്‍ കൂട്ടിയോജിപ്പിച്ച് പുരുഷന്‍, സ്ത്രീ എന്നീ ഇണകളെ സൃഷ്ടിച്ച നാഥന്‍റെ പക്കല്‍ മറ്റൊരു നട്ടുവളര്‍ത്തലുമുണ്ട് എന്ന് 53: 45-47 ല്‍ പറഞ്ഞതിന് ഈ ആശയവുമുണ്ട്. സ്വര്‍ഗ്ഗത്തില്‍ ഇണചേരലോ ഇന്ദ്രിയസ്ഖലനമോ ഒന്നുമില്ല, എന്നാല്‍ എപ്പോഴും ഇണ ചേര്‍ന്നാലുള്ള തുപോലെയുള്ള അനുഭൂതിയിലാണ് അവര്‍ കഴിഞ്ഞുകൂടുക. 2: 62; 33: 35; 56: 10-24; 76: 21-22 വിശദീകരണം നോക്കുക.