( അൽ അന്‍ആം ) 6 : 118

فَكُلُوا مِمَّا ذُكِرَ اسْمُ اللَّهِ عَلَيْهِ إِنْ كُنْتُمْ بِآيَاتِهِ مُؤْمِنِينَ

അപ്പോള്‍ ഏതൊന്നിന്‍റെ മേലാണോ അല്ലാഹുവിന്‍റെ നാമം സ്മരിക്കപ്പെട്ടത്, അതില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക, നിങ്ങള്‍ അവന്‍റെ സൂക്തങ്ങള്‍ കൊണ്ട് വിശ്വസിക്കുന്നവര്‍ തന്നെയാണെങ്കില്‍.

സൂക്തത്തില്‍ ഏതൊന്നിന്‍റെ മേലാണോ അല്ലാഹുവിന്‍റെ നാമം സ്മരിക്കപ്പെട്ടത് എന്ന് പറഞ്ഞിട്ടുള്ളതിനാല്‍ ഉരുവിനെ (അറവിനുള്ള ജീവിയെ) അറുക്കുന്നതിന് മുമ്പ് 'ഇത് നിന്നില്‍ നിന്നാണ്, നിന്നിലേക്കുമാണ്' എന്ന് ആത്മാവുകൊണ്ട് സ്മരിച്ച് അറുത്തതില്‍ നിന്ന് മാത്രമേ വിശ്വാസികള്‍ക്ക് ഭക്ഷിക്കല്‍ അനുവദനീയമാവുകയുള്ളൂ. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ യഥാര്‍ത്ഥ ജ്ഞാനവും അല്ലാഹുവിന്‍റെ സമ്മതപത്രവുമായ അദ്ദിക്ര്‍ അറിയാതെ ഊഹങ്ങളും അനുമാനങ്ങളും വെച്ചുപുലര്‍ത്തുന്നവരും പിശാചിന്‍റെ വഴിയായ കാക്കകാരണവന്മാരുടെ വഴികള്‍ അന്ധമായി അനുകരിക്കുന്നവരുമാണ്. അതിനാല്‍, അവര്‍ കെട്ടിച്ചമച്ചുണ്ടാക്കിയ വിശ്വാസങ്ങളെല്ലാം വര്‍ജ്ജിച്ച് അല്ലാഹുവിന് വേണ്ടി ജീവിക്കുന്നവരും അവന്‍റെ നാമത്തില്‍ അവന് വേണ്ടി ബലിയര്‍പ്പിക്കുന്നവരും അവന്‍റെ സ്മരണയില്‍ മാത്രം അറുത്തത് ഭക്ഷിക്കുന്നവരുമായിരിക്കണം വിശ്വാസികള്‍ എന്നാണ് ഈ സൂക്തം കല്‍പിക്കുന്നത്. അല്ലാഹുവിന്‍റെ സ്മരണയിലും അല്ലാഹുവിന്‍റെ പേരിലുമല്ലാതെ നീക്കിവെച്ചിട്ടുള്ള ഭക്ഷണവിഭവങ്ങളെല്ലാം നിഷിദ്ധവും മാലിന്യവും കാപട്യമുളവാക്കുന്നതും പന്നിമാംസത്തോടൊപ്പം നിഷിദ്ധമാക്കപ്പെട്ടവയുമാണെന്നും 6: 145 ല്‍ പറഞ്ഞിട്ടുണ്ട്. 2: 91; 3: 190-191; 5: 3; 9: 28 വിശദീകരണം നോക്കുക.