( അല്‍ ബഖറ ) 2 : 237

وَإِنْ طَلَّقْتُمُوهُنَّ مِنْ قَبْلِ أَنْ تَمَسُّوهُنَّ وَقَدْ فَرَضْتُمْ لَهُنَّ فَرِيضَةً فَنِصْفُ مَا فَرَضْتُمْ إِلَّا أَنْ يَعْفُونَ أَوْ يَعْفُوَ الَّذِي بِيَدِهِ عُقْدَةُ النِّكَاحِ ۚ وَأَنْ تَعْفُوا أَقْرَبُ لِلتَّقْوَىٰ ۚ وَلَا تَنْسَوُا الْفَضْلَ بَيْنَكُمْ ۚ إِنَّ اللَّهَ بِمَا تَعْمَلُونَ بَصِيرٌ

ഇനി നിങ്ങള്‍ അവരെ സ്പര്‍ശിക്കുന്നതിനുമുമ്പായി -വിവാഹമൂല്യം നല്‍കിയിട്ടുമുണ്ട്- നിങ്ങള്‍ അവരെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അപ്പോള്‍ നിങ്ങള്‍ നല്‍കിയ വിവാഹമൂല്യത്തിന്‍റെ പകുതി അവര്‍ക്കുള്ളതാണ് -അവര്‍ വിടുതി ചെയ്താലൊഴികെ, അല്ലെങ്കില്‍ അവരുടെ രക്ഷാധികാരി വിടുതി ചെയ്താലൊഴികെ, നിങ്ങള്‍ വിട്ടുവീഴ്ച ചെയ്യല്‍ തന്നെയാണ് സൂക്ഷ്മതയോട് ഏറ്റവും അടുത്തത്, നിങ്ങള്‍ക്കിടയിലെ ശ്രേഷ്ഠതയെ നിങ്ങള്‍ മറക്കരുത്, നിശ്ചയം അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു.

വിവാഹമൂല്യം നിശ്ചയിച്ച ശേഷം നല്‍കുന്നതിനുമുമ്പും ലൈംഗികബന്ധത്തില്‍ ഏര്‍ പ്പെടുന്നതിനുമുമ്പും തക്കതായ കാരണമുണ്ടെങ്കില്‍ വിവാഹമോചനം നടത്തുന്നതിന് വിരോധമില്ല. എന്നാല്‍ കഴിവുള്ളവന്‍ അവന്‍റെ കഴിവനുസരിച്ചും കഴിവില്ലാത്തവന്‍ അവ ന്‍റെ കഴിവനുസരിച്ചും ന്യായമായ(അറിയപ്പെടുന്ന) രീതിയിലുള്ള പാരിതോഷികം നല്‍കണം. 2: 241 ല്‍ സൂക്ഷ്മാലുക്കളുടെമേല്‍ വിവാഹമോചിതകള്‍ക്ക് അറിയപ്പെട്ട ന്യായമായ രീതിയിലുള്ള പാരിതോഷികം നല്‍കല്‍ ഒരു ബാധ്യതയാണ് എന്ന് പറഞ്ഞിട്ടുണ്ട്. വിവാ ഹമൂല്യം നിശ്ചയിക്കുകയും എന്നാല്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുമുമ്പ് വിവാഹമോചനം നടത്തുകയുമാണെങ്കില്‍ നിശ്ചയിച്ച വിവാഹമൂല്യത്തിന്‍റെ പകുതി നല്‍കണം. അവളോ അല്ലെങ്കില്‍ അവളുടെ രക്ഷാധികാരിയോ അത് വേണ്ടെന്ന് പറയുകയാണെങ്കില്‍ അത് നല്‍കേണ്ടതുമില്ല. പുരുഷന്മാര്‍ക്ക് സ്ത്രീകളുടെമേല്‍ ഒരു സ്ഥാനം (ശ്രേഷ്ഠത) ഉ ള്ളതിനാലും വിവാഹമേഖലയില്‍ പുരുഷന് സ്ത്രീയുടെ അത്രക്ക് മാന്ദ്യത സംഭവിക്കാത്തതിനാലും വിവാഹമൂല്യം മുഴുവനും വിട്ടുകൊടുത്ത് അവളെ പിരിച്ചയക്കുകയാണ് ഏറ്റ വും ഉത്തമം. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കുന്ന, ജീവിതലക്ഷ്യം മനസ്സിലാക്കിയ സജ്ജനങ്ങളുടെ സ്വഭാവമാണത്. നിങ്ങള്‍ വിശ്വാസിനികളെ വിവാഹം കഴിക്കുകയും, പിന്നെ അവരെ സ്പര്‍ശിക്കുന്നതിനുമുമ്പ് വിവാഹമോചനം നടത്തുകയുമാണെങ്കില്‍ നിങ്ങള്‍ എണ്ണിക്കണക്കാക്കുന്ന ഇദ്ദ ആചരിക്കേണ്ട ബാധ്യത അവള്‍ക്കില്ല, എന്നാല്‍ നിങ്ങള്‍ അവള്‍ക്ക് മാന്യമായ പാരിതോഷികം നല്‍കുകയും ഭംഗിയായി പിരിച്ചയക്കുകയും ചെയ്യുക എന്ന് 33: 49 ല്‍ വിശ്വാസികളെ വിളിച്ച് അല്ലാഹു പറഞ്ഞിട്ടുണ്ട്.

നിങ്ങളില്‍ ചിലര്‍ക്ക് ചിലരേക്കാള്‍ ശ്രേഷ്ഠത നല്‍കിയത് നിങ്ങള്‍ കൊതിക്കരുതെന്നും, പുരുഷന് അവന്‍ സമ്പാദിച്ച വിഹിതമുണ്ട്, സ്ത്രീകള്‍ക്ക് അവള്‍ സമ്പാദിച്ച വിഹിതവുമുണ്ട്, നിങ്ങള്‍ അല്ലാഹുവിനോട് അവന്‍റെ ഔദാര്യങ്ങള്‍ ചോദിക്കുക, നിശ്ചയം അല്ലാഹു എല്ലാ കാര്യങ്ങളും അറിയുന്ന സര്‍വ്വജ്ഞാനിയാകുന്നു എന്ന് 4: 32 ല്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ സ്വര്‍ഗം അല്ലെങ്കില്‍ നരകം ഓരോരുത്തരും ഐഹികലോകത്തുവെച്ച് സമ്പാദിക്കുന്നതാണെന്ന ബോധത്തിലും അല്ലാഹു മറ്റുള്ളവര്‍ക്ക് നല്‍കിയ അനുഗ്രഹങ്ങളില്‍ അസൂയപ്പെടാതെയും പുരുഷനായി ജനിച്ചില്ലല്ലോ അല്ലെങ്കില്‍ സ്ത്രീയായി ജനിച്ചില്ലല്ലോ എന്ന ആവലാതിയൊന്നും ഇല്ലാതെയുമാണ് വിശ്വാസികളായ പുരുഷനാവട്ടെ സ്ത്രീയാകട്ടെ ഇവിടെ ജീവിക്കുക. എന്നാല്‍ പുരുഷനാവട്ടെ സ്ത്രീയാവട്ടെ, അദ്ദിക്ര്‍ പഠിക്കുകയും പഠിപ്പിക്കുകയും ലോകര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന കാര്യത്തില്‍ അസൂയപ്പെടാവുന്നതും മത്സരിക്കാവുന്നതുമാണ്. അപ്പോള്‍ മത്സരിക്കുന്നവര്‍ അതിനുവേണ്ടി മത്സരിക്കട്ടെ എന്ന് 83: 26 ല്‍ പറഞ്ഞിട്ടുണ്ട്. 3: 133; 16: 97; 57: 21 വിശദീകരണം നോക്കുക.