( ആലിഇംറാന്‍ ) 3 : 150

بَلِ اللَّهُ مَوْلَاكُمْ ۖ وَهُوَ خَيْرُ النَّاصِرِينَ

അല്ല, അല്ലാഹുവാണ് നിങ്ങളുടെ യജമാനന്‍, അവന്‍ സഹായികളില്‍ വെച്ച് ഏറ്റവും ഉത്തമനുമാകുന്നു.

അല്ലാഹുവിന്‍റെ കോപത്തിനും ശാപത്തിനും വിധേയരായ കപടവിശ്വാസികളും വഴിപിഴച്ചുപോയ അവരുടെ അനുയായികളും 7: 202 ല്‍ വിവരിച്ച പ്രകാരം വിശ്വാസികളെ അദ്ദിക്റില്‍ നിന്ന് പിന്തിരിപ്പിച്ചുകളയാന്‍ ശ്രമിക്കുന്നതാണ്. ആയിരത്തില്‍ ഒന്നായ വിശ്വാസി അദ്ദിക്റിനെ സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകാനുള്ള ടിക്കറ്റായി ഉപയോഗപ്പെടുത്തുന്നതും ആയിരം സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് ഗുണം ലഭിക്കുന്ന പ്രവര്‍ത്തനങ്ങളായ ജൈവകൃഷി, ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കല്‍ തുടങ്ങിയവയില്‍ ഏര്‍പ്പെടുന്നതും ഇത്തരം പ്രവൃത്തികളില്‍ മനുഷ്യര്‍ മുഴുകുന്നതിനും മാനുഷികഐക്യം രൂപപ്പെടുത്തുന്നതിനും ലക്ഷ്യം വെച്ച് അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് നിഷ്പക്ഷവാനായ നാഥനെ സഹായിക്കുന്നതുമാണ്. ആരെങ്കിലും നാഥനെ സഹായിക്കുകയാണെങ്കില്‍ നാഥന്‍ തിരിച്ചും സഹായിക്കുന്നതാണ് എന്ന് 22: 40; 47: 7 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 22: 78 ല്‍ വിശ്വാസികളെ വിളിച്ച് 'നിങ്ങള്‍ അല്ലാഹുവിനെ മുറുകെപ്പിടിച്ച് ജീവിക്കുക, എത്ര നല്ല യജമാനന്‍! എത്ര നല്ല സഹായി!' എന്ന് പറഞ്ഞിട്ടുണ്ട്. 2: 107; 4: 144; 3: 101 വിശദീകരണം നോക്കുക.