( അൽ മാഇദ ) 5 : 58

وَإِذَا نَادَيْتُمْ إِلَى الصَّلَاةِ اتَّخَذُوهَا هُزُوًا وَلَعِبًا ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَا يَعْقِلُونَ

നിങ്ങള്‍ അവരെ നമസ്കാരത്തിലേക്ക് വിളിച്ചാല്‍ അവര്‍ അതിനെ പരിഹാസ വും വിനോദവുമായി തെരഞ്ഞെടുക്കുന്നതാണ്, അത് നിശ്ചയം അവര്‍ ചിന്തി ക്കാത്ത ഒരു ജനതയായതുകൊണ്ടാകുന്നു. 

പ്രവാചകന്‍റെ കാലത്തുണ്ടായിരുന്ന ജൂതരും കപടവിശ്വാസികളുമായിരുന്ന കാഫിറുകള്‍ ബാങ്കുവിളി കേള്‍ക്കുമ്പോള്‍ അതിനെ പരിഹസിക്കുകയും ബാങ്കിന്‍റെ വാക്കുകള്‍ കൊഞ്ഞനം കാട്ടി നാവുകൊണ്ട് വളച്ചൊടിച്ച് പറയുകയും ചെയ്തിരുന്നതിനെയാണ് 'നമസ്കാരത്തിലേക്ക് വിളിച്ചാല്‍ അവര്‍ അതിനെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുന്നു' എന്ന് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇന്ന് അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ടും കപടഭക്തി നടിച്ചുകൊണ്ടും അലസതയോടുകൂടി നമസ്കരിക്കുന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന പ്രജ്ഞയറ്റവരുമാണ് ബുദ്ധി ഉപയോഗിച്ച് ചിന്തിക്കാത്തവരും പിശാചിന്‍റെ കെണിയില്‍ പെട്ടവരും. വിശ്വാസികളുടെ ഇമാമും സംഘവുമില്ലാത്ത ഇക്കാലത്ത് അദ്ദിക്റിനെ മുറുകെപ്പിടിച്ച് നിലകൊള്ളണമെന്നാണ് നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുള്ളത് എന്നിരിക്കെ കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ സമ്മേളിക്കുന്ന പള്ളികളിലേക്ക് നമസ്കരിക്കാന്‍ പോകാത്ത ഒറ്റപ്പെട്ട വിശ്വാസിയെയാണ് ഇന്നത്തെ കപടന്മാര്‍ പരിഹസിക്കുക. യഥാര്‍ത്ഥത്തില്‍ അവര്‍ ചിന്തയില്ലാത്ത ഒരു ജനതയായതുകൊണ്ടാണ് അത്. ഇന്ന് പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളായ ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയവര്‍ 4: 150-151 സൂക്തങ്ങളില്‍ വിവരിച്ച യഥാര്‍ത്ഥ കാഫിറുകളായ ഫുജ്ജാറുകളെയും അവരുടെ ആത്മാവ് പങ്കെടുക്കാതെ ജഡം കൊണ്ടുള്ള നമസ്കാരത്തെയും പ്രവാചകന്മാരെയും ഗ്രന്ഥത്തെയും പരിഹസിക്കുകയും വെറുക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അതിന്‍റെ ശിക്ഷ വഹിക്കേണ്ടി വരിക സത്യദീനിനെ പിന്‍പറ്റാതെ അതിനെ വക്രീകരിച്ച് ഏതാനും ആചാരാനുഷ്ഠാനങ്ങളുടെ സമുച്ചയമാക്കി മാറ്റിയ ഇക്കൂട്ടര്‍ തന്നെയാണ്. അവരുടെ നമസ്കാരം 20: 14 ല്‍ പറഞ്ഞ പ്രകാരം 'ദിക്രീ' എന്ന ഗ്രന്ഥം നിലനിര്‍ത്താന്‍ വേണ്ടിയുള്ളതല്ലാത്തതിനാല്‍ 29: 45 ല്‍ പറഞ്ഞ പ്രകാരം നീചവും നിഷിദ്ധവുമായ പ്രവര്‍ത്തനങ്ങളെത്തൊട്ട് തടയുന്നതിനുപകരം അത്തരം പ്രവൃത്തികളിലേക്ക് പ്രചോദനം നല്‍കുന്നതായിട്ടാണ് കണ്ടുവരുന്നത്. ഇന്ന് ലോകത്തുള്ള ഫുജ്ജാറുകളുടെ പള്ളികളെല്ലാം തന്നെ 9: 107 ല്‍ വിവരിച്ച പ്രകാരം സന്മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചവയും ഉപദ്രവകരവുമായ പള്ളികളാണ്. 2: 44; 3: 196-197; 4: 142; 36: 59-62; 67: 6-10 വിശദീകരണം നോക്കുക.