( അൽ അന്‍ആം ) 6 : 141

وَهُوَ الَّذِي أَنْشَأَ جَنَّاتٍ مَعْرُوشَاتٍ وَغَيْرَ مَعْرُوشَاتٍ وَالنَّخْلَ وَالزَّرْعَ مُخْتَلِفًا أُكُلُهُ وَالزَّيْتُونَ وَالرُّمَّانَ مُتَشَابِهًا وَغَيْرَ مُتَشَابِهٍ ۚ كُلُوا مِنْ ثَمَرِهِ إِذَا أَثْمَرَ وَآتُوا حَقَّهُ يَوْمَ حَصَادِهِ ۖ وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ

അവന്‍ തന്നെയാണ് പന്തലില്‍ വളര്‍ത്തപ്പെടുന്നതും പന്തലില്‍ വളര്‍ത്തപ്പെ ടാത്തതുമായ തോട്ടങ്ങള്‍ നട്ടുവളര്‍ത്തുന്നത്, ഈത്തപ്പനത്തോട്ടങ്ങളും വ്യത്യസ്തമായ രുചിയോടുകൂടിയ ഭക്ഷണവിഭവങ്ങളടങ്ങിയ കൃഷികളും രൂപത്തി ല്‍ സാദൃശ്യമുള്ളതും സാദൃശ്യമില്ലാത്തതുമായ ഒലീവിന്‍റെയും ഉറുമാന്‍റെയും തോട്ടങ്ങള്‍ ഉണ്ടാക്കിയതും, കായ്ച്ച് പാകമാകുമ്പോള്‍ അവന്‍റെ ഫലങ്ങളില്‍ നിന്ന് നിങ്ങള്‍ തിന്നുകൊള്ളുവീന്‍, അതിന്‍റെ വിളവെടുപ്പ് നാളില്‍ അവന്‍റെ അവകാശം നിങ്ങള്‍ കൊടുക്കുകയും ചെയ്യുവീന്‍, നിങ്ങള്‍ അതിരുകവിയാതിരിക്കുവീന്‍, നിശ്ചയം അവന്‍ അതിരുകവിയുന്നവരെ ഇഷ്ടപ്പെടുന്നില്ല.

അവരുടെ കൈകള്‍ ഉത്പാദിപ്പിച്ചിട്ടില്ലാത്ത, അവന്‍ ഉത്പാദിപ്പിച്ചിട്ടുള്ള ഫലങ്ങളില്‍ നിന്ന് അവരെ ഭക്ഷിപ്പിക്കുന്നു, എന്നിട്ടും ആ അല്ലാഹുവിനെ ഏകനായി അംഗീകരിക്കുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നില്ലേ എന്ന് 36: 35 ല്‍ ചോദിച്ചിട്ടുണ്ട്. അവരവരുടെ കരങ്ങള്‍ കൊണ്ട് ഉത്പാദിപ്പിക്കാത്ത ഫലവര്‍ഗങ്ങള്‍ അല്ലാഹുവാണ് അവരെ തീറ്റുന്നത്. വിവിധ രുചികളോടുകൂടിയതും പോഷകഘടകങ്ങള്‍ അടങ്ങിയതുമായ വിവിധ തരം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും കായ്കനികളുമെല്ലാം നട്ടുവളര്‍ത്തിപ്പിക്കുന്നതും അല്ലാഹു തന്നെയാണ്. പന്തലുകളിലും മറ്റും പടര്‍ത്തപ്പെടുന്ന മുന്തിരി, പാവല്‍, പയര്‍, കുമ്പളം, പടവലം മുതലായവയും തണ്ടുകളും തടികളുമായി വളരുന്ന ചീര, വെണ്ട, വഴുതന തുടങ്ങിയ ചെടികളും ഈത്തപ്പന, തെങ്ങ്, പ്ലാവ്, മാവ് തുടങ്ങിയ മരങ്ങളടങ്ങിയ തോട്ടങ്ങളും ഗോതമ്പ്, നെല്ല്, ചോളം, റാഗി, എള്ള് തുടങ്ങിയവ വളരുന്ന വയലുകളും വളര്‍ത്തിപ്പിക്കുന്നതും അല്ലാഹു തന്നെയാണ്. മനുഷ്യരുടേതടക്കം എല്ലാറ്റിന്‍റെയും ഉടമ അല്ലാഹുവാണ്. അതുകൊണ്ടാണ് ഈ തോട്ടങ്ങളില്‍ വളരുന്ന ഫലങ്ങള്‍ പാകമാകുമ്പോള്‍ 'അവന്‍റെ ഫലങ്ങള്‍' നിങ്ങള്‍ തിന്നുകയും, അവന്‍റെ അവകാശം അഥവാ ദരിദ്രരുടെ അവകാശം അത് വിളവെടുക്കുമ്പോള്‍ തന്നെ നല്‍കുകയും ചെയ്യുക എന്ന് പറഞ്ഞത്. അപ്പോള്‍ കൃഷി ചെയ്തുണ്ടാക്കുന്ന എല്ലാ ധാന്യങ്ങള്‍ക്കും ഫലങ്ങള്‍ക്കും സകാത്ത് -ദരിദ്രന്‍റെ അവകാശം- ഉണ്ടെന്ന് ഈ സൂക്തം പഠിപ്പിക്കുന്നു. അത് നല്‍കേണ്ടത് ആ ഫലങ്ങള്‍ പറിച്ചെടുക്കുന്ന നാളില്‍ തന്നെയാണ്. അത് വെള്ളം തേവി നനച്ചുണ്ടാക്കിയതാണെങ്കില്‍ ഇരുപതിലൊന്നും അല്ലെങ്കില്‍ പത്തിലൊന്നുമാണ് കൊടുക്കേണ്ടത്. 

നിങ്ങള്‍ അതിര് കവിയരുത് എന്ന് പറഞ്ഞത്, സ്രഷ്ടാവിനെ മറന്നുകൊണ്ട് അവന്‍റെ വിധിവിലക്കുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കരുത് എന്നാണ്. അഥവാ എപ്പോഴും അല്ലാഹുവിന്‍റെ വീക്ഷണത്തിലും നിയന്ത്രണത്തിലുമാണ് എന്ന ബോധത്തിലായിരിക്കണം. അല്ലാഹുവിനെ മറന്നാല്‍ അവര്‍ അവരെത്തന്നെയാണ് മറന്നത്, അക്കൂട്ടര്‍ തന്നെയാണ് തെമ്മാടികളെന്ന് 59: 19 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ അല്ലാഹുവിനെയും ജീവിതലക്ഷ്യത്തെയും ഓര്‍മ്മിപ്പിക്കാനുള്ളതായതിനാല്‍ അതിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന ഫുജ്ജാറുകള്‍ തെമ്മാടികളാണ്. അഗതികള്‍ക്കുള്ള വിഹിതം നല്‍കാതിരിക്കുന്നതിനുവേണ്ടി രഹസ്യമായി തങ്ങളുടെ വിളവ് കൊയ്തെടുക്കാന്‍ ഉദ്യമിച്ചതിനാല്‍ വിളവ് നശിപ്പിക്കപ്പെട്ട ഒരു തോട്ടത്തെക്കുറിച്ച് 68: 17-32 സൂക്തങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. അവര്‍ യാതൊരു ഒഴികഴിവും പറയാതെ (അല്ലാഹു ഉദ്ദേശിച്ചാല്‍ എന്ന് പറയാതെ) 'നമ്മുടെ വിളവ് നാം അടുത്ത പ്രഭാതത്തില്‍ കൊയ്തെടുക്കുക തന്നെ ചെയ്യും' എന്ന് ആണയിട്ട് പറഞ്ഞു. എന്നാല്‍ അന്ന് രാത്രി അവര്‍ ഉറക്കത്തിലായപ്പോള്‍ തങ്ങളുടെ നാഥനില്‍ നിന്നുള്ള ഒരു വിഭാഗം (മലക്കുകള്‍) ആ തോട്ടത്തെ കൊയ്തെടുത്തതുപോലെ നശിപ്പിച്ചു. രാവിലെ അവര്‍ കൃഷിസ്ഥലത്തേക്ക് വിളവ് കൊയ്തെടുക്കാന്‍ വേണ്ടി പുറപ്പെട്ടു. ഇന്നേ ദിനം അഗതികള്‍ ആരും തന്നെ അവരുടെ അടുത്ത് ചെല്ലരുതെന്ന് കരുതി പാത്തും പതുങ്ങിയുമാണ് അവര്‍ പുറപ്പെട്ടത്. അവരാകട്ടെ അവരുടെ വിളവുകള്‍ കൊയ്തെടുക്കാമെന്ന പൂര്‍ണ്ണ വിശ്വാസത്തിലുമായിരുന്നു. എന്നാല്‍ നശിപ്പിക്കപ്പെട്ട ആ തോട്ടം കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: നിശ്ചയം നമ്മള്‍ പിഴച്ചവര്‍ തന്നെയായിരിക്കുന്നു; അല്ല, നമ്മള്‍ തടയപ്പെട്ടവരായിരിക്കുന്നു. അപ്പോള്‍ അവരില്‍ നിന്നുള്ള ഒരു നീതിമാന്‍ ചോദിച്ചു: നിങ്ങള്‍ എന്തുകൊണ്ട് അല്ലാഹുവിനെ വാഴ്ത്തുന്നവരായില്ല? അപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ നാഥന്‍ പരിശുദ്ധനാണ്, നിശ്ചയം ഞങ്ങള്‍ അക്രമികളില്‍ പെട്ടുപോയല്ലോ. അങ്ങനെ അവര്‍ പരസ്പരം കൂടിച്ചേര്‍ന്ന് പറഞ്ഞു: ഓ, നമ്മുടെ കഷ്ടം! നമ്മള്‍ അതിക്രമികളായിരിക്കുന്നു, നാം നമ്മുടെ നാഥനിലേക്ക് ശരണം പ്രാപിക്കുക, നമ്മുടെ നാഥന്‍ നമുക്ക് ഇതിലേറെ ഉത്തമമായത് നല്‍കിയേക്കാം. 2: 99, 266-268; 3: 92; 6: 99; 9: 60 വിശദീകരണം നോക്കുക.