( അൽ അഅ്റാഫ് ) 7 : 31

يَا بَنِي آدَمَ خُذُوا زِينَتَكُمْ عِنْدَ كُلِّ مَسْجِدٍ وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ

ഓ ആദം സന്താനങ്ങളേ! നിങ്ങള്‍ എല്ലാ ഓരോ പള്ളികളിലും നിങ്ങളുടെ അ ലങ്കാരങ്ങള്‍ സ്വീകരിച്ചുകൊള്ളുവിന്‍, നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുവിന്‍, നിങ്ങള്‍ അതിരുകവിയാതിരിക്കുകയും ചെയ്യുവിന്‍, നിശ്ചയം അതിരുകവിയുന്നവരെ അവന്‍ ഇഷ്ടപ്പെടുന്നില്ല.

ഈ സൂക്തം മൊത്തം മനുഷ്യരെ അഭിസംബോധന ചെയ്യുന്നു. പ്രാര്‍ത്ഥനാവേളയില്‍ അലങ്കാരങ്ങളെല്ലാം ഉപയോഗപ്പെടുത്തണമെന്നാണ് സൂക്തം കല്‍പിക്കുന്നത്. ഭൗതിക ഭരണാധികാരികളുടെ മുമ്പിലും വിവാഹാഘോഷചടങ്ങുകളിലും മറ്റും വൃത്തിയിലും ഭംഗിയിലും വസ്ത്രം ധരിച്ചെത്തുന്നവര്‍ രാജാധിരാജന്‍റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ ഷര്‍ട്ടില്ലാതെയും ലുങ്കിയും കൈലിയും അതുപോലെ മറ്റു മുഷിഞ്ഞ വസ്ത്രങ്ങളണിഞ്ഞുമാണ് പ്രത്യക്ഷപ്പെടുന്നത്. അദ്ദിക്ര്‍ കൊണ്ട് ആത്മാവിനെ ശുദ്ധീകരിച്ച് വിശ്വാസിയാകാതെ അനുവദനീയമല്ലാത്ത രീതിയില്‍ സമ്പാദിച്ചുകൊണ്ട് ശരീരത്തിന്‍റെ വസ്ത്രം മാത്രം വൃത്തിയുള്ളതാക്കി നടന്നതുകൊണ്ടും യാതൊരു പ്രയോജനവുമില്ല. അത്തരക്കാരുടെ പ്രാര്‍ത്ഥനകള്‍ സ്വീകരിക്കപ്പെടുകയില്ല. വിശ്വാസികള്‍ 2: 172 ല്‍ വിവരിച്ച പ്രകാരം പരിശുദ്ധവും അനുവദനീയവുമായ ഭക്ഷണവിഭവങ്ങള്‍ മാത്രം ഉപയോഗിക്കുന്നവരും നാഥനെ മാത്രം സേവിക്കുന്നവരും നാഥനോട് മാത്രം നന്ദി പ്രകടിപ്പിക്കുന്നവരുമാകാനാണ് കല്‍പിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ വിസ്മരിച്ച് കെട്ടജനതയായിത്തീര്‍ന്നവരും എല്ലാ ജീവിതമേഖലകളിലും 2: 168-169 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റിക്കൊണ്ട് അവിഹിത മാര്‍ഗങ്ങളിലൂടെ സമ്പാദിക്കുന്നവരും അതിരുകവിഞ്ഞ ധൂര്‍ത്തന്മാരും നന്ദികെട്ടവരുമാണ്. 2: 114; 3: 17; 4: 43; 6: 141; 38: 8 വിശദീകരണം നോക്കുക.