( അല്‍ ബഖറ ) 2 : 251

فَهَزَمُوهُمْ بِإِذْنِ اللَّهِ وَقَتَلَ دَاوُودُ جَالُوتَ وَآتَاهُ اللَّهُ الْمُلْكَ وَالْحِكْمَةَ وَعَلَّمَهُ مِمَّا يَشَاءُ ۗ وَلَوْلَا دَفْعُ اللَّهِ النَّاسَ بَعْضَهُمْ بِبَعْضٍ لَفَسَدَتِ الْأَرْضُ وَلَٰكِنَّ اللَّهَ ذُو فَضْلٍ عَلَى الْعَالَمِينَ

അല്ലാഹുവിന്‍റെ അനുമതിയോടുകൂടി അങ്ങനെ അവര്‍ അവരെ പരാജയപ്പെടുത്തുകയും ദാവൂദ് ജാലൂത്തിനെ വധിക്കുകയും ചെയ്തു, അവന് അല്ലാഹു രാജാധിപത്യവും യുക്തിജ്ഞാനവും നല്‍കുകയും അവനുദ്ദേശിച്ചതെല്ലാം അവനെ പഠിപ്പിക്കുകയും ചെയ്തു, മനുഷ്യരില്‍ ചിലരെ ചിലരെക്കൊണ്ട് തടഞ്ഞിട്ടില്ലായിരുന്നുവെങ്കില്‍ ഭൂമി നശിക്കുകതന്നെ ചെയ്യുമായിരുന്നു, എന്നാല്‍ അല്ലാഹു ലോകരുടെമേല്‍ ഔദാര്യമുള്ളവന്‍ തന്നെയാകുന്നു.

ബൈബിളില്‍ പരാമര്‍ശിച്ച 'ശംവീല്‍' എന്ന നബിയുടെ കാലത്താണ് താലൂത്തിന്‍റെ നേതൃത്വത്തില്‍ വിശ്വാസികള്‍ 'ഗോലിയാത്ത്' എന്ന പേരിലറിയപ്പെടുന്ന അമാലിക്ക് രാജാവായ ജാലൂത്തുമായി ഏറ്റുമുട്ടാന്‍ പോയത്. ദാവൂദ് വഴിക്കുവെച്ച് വിശ്വാസികളോടൊപ്പം ചേരുകയാണുണ്ടായത്. ആജാനുബാഹുവായ ജാലൂത്തിനെ ദ്വന്ദയുദ്ധത്തില്‍ കുറിയവനായ ദാവൂദ് തോല്‍പ്പിക്കുകയും വധിക്കുകയും ചെയ്തു. അങ്ങനെ അല്ലാഹു രാജാധിപത്യവും പ്രവാചകത്വവും നല്‍കിക്കൊണ്ട് നബിയും രാജാവുമായി ദാവൂദിനെ നിയമിച്ച് ആ ജനതയെ അനുഗ്രഹിച്ചു. ലോകത്ത് മറ്റാര്‍ക്കും നല്‍കാത്ത പ്രൗഢിയും പ്രതാപവും സമ്പത്തും നല്‍കി അനുഗ്രഹിച്ച സുലൈമാന്‍ അദ്ദേഹത്തിന്‍റെ പുത്രനാണ്. അദ്ദേഹവും നബിയും രാജാവുമായിരുന്നു. 

ജനങ്ങളില്‍ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തെക്കൊണ്ട് തടഞ്ഞ് ഭൂമിയെ അതിന്‍റെ സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്തുന്നത് അല്ലാഹുവിന്‍റെ ചര്യയില്‍ പെട്ടതാണ്. വിശ്വാസികള്‍ പരിചയും മുഹൈമിനുമായ അദ്ദിക്ര്‍ മുറുകെപ്പിടിച്ച് ലോകത്തെവിടെയും ആരെയും ഭയപ്പെടാതെ അല്ലാഹുവിനെ മാത്രം ആശ്രയിച്ച് നിലകൊള്ളുന്നവരും തല ഉയര്‍ത്തിക്കൊണ്ട് അല്ലാഹുവിന്‍റെ ഭൂമിയില്‍ എവിടെയും ചരിക്കുന്നവരുമാണ്. ഗ്രന്ഥം കിട്ടിയിട്ട് തലയുയര്‍ത്തിക്കൊണ്ട് നടക്കാതെ തലകുനിച്ചുകൊണ്ട് മറ്റുള്ളവരെ ഭയപ്പെട്ടും ആശ്രയിച്ചും നടക്കുന്ന ജനത നാളെ നരകത്തിലേക്ക് മുഖം കുത്തി വലിച്ചിഴക്കപ്പെടുന്നവരും ഐഹികലോകത്ത് ഏറ്റവും മോശപ്പെട്ട സ്ഥാനത്തുള്ളവരും വഴിപിഴച്ചവരുമാണ് എന്ന് 17: 97-98 ലും 25: 34 ലും പറഞ്ഞിട്ടുണ്ട്. 6: 45 ല്‍, അക്രമികളായ ജനതയുടെ അടിവേരറുത്ത് നശിപ്പിച്ച സര്‍വ്വലോകങ്ങളുടെയും ഉടമയായ അല്ലാഹുവിനാണ് സര്‍വ്വസ്തു തിയും എന്ന് പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍ നൂഹ്: 'എന്‍റെ നാഥാ, നീ ഭൂമിയില്‍ കാഫിറുക ളില്‍ നിന്നുള്ള ഒരാളെയും ബാക്കിയാക്കല്ലേ, നീ അവരെ ബാക്കിയാക്കിയാല്‍ അവര്‍ നിന്‍റെ അടിമകളെ വഴിപിഴപ്പിക്കും, ഫാജിറുകളെയും കുഫ്ഫാറുകളെയും അല്ലാതെ അവര്‍ പ്രസവിക്കുകയുമില്ല' എന്ന് പ്രാര്‍ത്ഥിച്ചതായി 71: 26-27 സൂക്തങ്ങളിലും; എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും എന്‍റെ വീട്ടിലുള്ള വിശ്വാസികള്‍ക്കും വിശ്വാസികളായ എല്ലാ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും നീ പൊറുത്തുതരണം, അക്രമികള്‍ക്ക് നീ നാശമല്ലാതെ വര്‍ദ്ധിപ്പിക്കുകയുമരുത് എന്ന് പ്രാര്‍ത്ഥിച്ചതായി 71: 28 ലും പറഞ്ഞിട്ടുണ്ട്. 2: 262; 12: 22; 22: 40; 67: 22 വിശദീകരണം നോക്കുക.