( അന്നിസാഅ് ) 4 : 105

إِنَّا أَنْزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ لِتَحْكُمَ بَيْنَ النَّاسِ بِمَا أَرَاكَ اللَّهُ ۚ وَلَا تَكُنْ لِلْخَائِنِينَ خَصِيمًا

നിശ്ചയം, നാം നിന്‍റെമേല്‍ ഗ്രന്ഥം അവതരിപ്പിച്ചിട്ടുള്ളത് ലക്ഷ്യത്തോടുകൂടിയാണ്, അല്ലാഹു നിനക്ക് കാണിച്ചുതന്നതുപോലെ ജനങ്ങള്‍ക്കിടയില്‍ നീ വിധികല്‍പിക്കാന്‍ വേണ്ടിയാകുന്നു, നീ വഞ്ചകന്മാര്‍ക്കുവേണ്ടി വാദിക്കുന്നവനുമാകരുത്.

ലക്ഷ്യത്തോടുകൂടിയാണ് ഗ്രന്ഥം അവതരിപ്പിച്ചിട്ടുള്ളതെന്ന് പറഞ്ഞാല്‍ ഗ്രന്ഥം അനുസരിച്ച് നീ നിലകൊള്ളണമെന്നും ഗ്രന്ഥം സമര്‍പ്പിക്കുന്ന അല്ലാഹുവിലേക്ക് ഗ്രന്ഥം കൊണ്ട് ജനങ്ങളെ നീ ക്ഷണിക്കണമെന്നും ഗ്രന്ഥം എത്തിച്ചുകൊടുക്കേണ്ട ബാധ്യത നീ നിര്‍വ്വഹിക്കണമെന്നുമാണ്. പരലോകത്തും വിചാരണ നടത്തുന്നത് സത്യമായ അദ്ദിക്ര്‍ കൊണ്ടാണെന്ന് 39: 69, 75 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 'അല്ലാഹു നിനക്ക് കാണിച്ച് തന്നതുപോലെ' എന്ന് പറഞ്ഞാല്‍ അല്ലാഹു ഉദ്ദേശിച്ചതുപോലെ എന്നാണ്. ആരാണോ അദ്ദിക്ര്‍ കൊണ്ട് വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും വിധി കല്‍പിക്കാത്തത്, അക്കൂട്ടര്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടികളുമെന്ന് യഥാക്രമം 5: 44, 45, 47 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ 9: 67-68 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നുണ മാത്രം പറയുന്ന കപടവിശ്വാസികളും കുഫ്ഫാറുകളുമായ തെമ്മാടികള്‍ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ളവരും നരകക്കുണ്ഠത്തിലേക്കുള്ള ഭ്രാന്തന്മാരുമാണ്. വഞ്ചകന്മാരായ അവരോട് നിങ്ങള്‍ ഇവിടെ കുറച്ചുകാലം സുഖിക്കുക, നിശ്ചയം നിങ്ങളുടെ മടക്കം നരകത്തിലേക്കുതന്നെയാണ് എന്ന് പറയാന്‍ സത്യമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി 14: 30; 39: 8 സൂക്തങ്ങളിലൂടെ കല്‍പിക്കപ്പെട്ടിരിക്കുന്നു. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ 2: 174-176; 3: 187 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും തങ്ങളുടെയും തങ്ങളുടെ കുടുംബാംഗങ്ങളുടെയും വയറുകളില്‍ തീ നിറക്കുന്നവരാണ്. 2: 147-148; 3: 196-197; 8: 27-28 വിശദീകരണം നോക്കുക.