( അൽ അന്‍ആം ) 6 : 3

وَهُوَ اللَّهُ فِي السَّمَاوَاتِ وَفِي الْأَرْضِ ۖ يَعْلَمُ سِرَّكُمْ وَجَهْرَكُمْ وَيَعْلَمُ مَا تَكْسِبُونَ

അവന്‍ തന്നെയുമാണ് ആകാശങ്ങളില്‍ അല്ലാഹു-ഭൂമിയിലും, നിങ്ങളുടെ രഹസ്യങ്ങളും നിങ്ങളുടെ പരസ്യങ്ങളും അവന്‍ അറിയുന്നു, നിങ്ങള്‍ സമ്പാദി ച്ചുകൊണ്ടിരിക്കുന്ന ഒന്നും അവന്‍ അറിയുന്നു.

ആകാശഭൂമികളെയും അവക്കിടയിലുള്ള സര്‍വ്വജീവജാലങ്ങളെയും സൃഷ്ടിച്ച് പരിപാലിച്ചുകൊണ്ടിരിക്കുന്ന ത്രികാലജ്ഞാനിയും ഉറക്കവും മയക്കവുമില്ലാതെ സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനുമായ അല്ലാഹു, മനുഷ്യര്‍ ഓരോരുത്തരെക്കുറിച്ചും അവര്‍ എവിടെയാണ് ജനിക്കുക, മരിക്കുക, സ്വര്‍ഗ്ഗമാണോ നരകമാണോ സമ്പാദിക്കുക എന്നെല്ലാം നിശ്ചയിച്ച് 17: 13-14 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ഓരോ മനുഷ്യന്‍റെയും പിരടിയില്‍ ബന്ധിച്ചിട്ടുള്ള അവന്‍റെ കര്‍മരേഖയില്‍ രേഖപ്പെടുത്തിവെച്ചവനാണ്, അപ്പോള്‍ ഇക്കാര്യങ്ങളെല്ലാം ഉണര്‍ത്തുന്ന ആത്മാവിന്‍റെ ദൃഷ്ടിയായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി അവനെ നിഷ്പക്ഷവാനായി കണ്ടുകൊണ്ട് മനുഷ്യര്‍ ഓരോരുത്തരും അവരവരുടെ ഭാഗധേയം നാലാം ഘട്ടമായ ഇവിടെ വെച്ച് നിശ്ചയിക്കേണ്ടതാണ്. എന്നാല്‍ 1000 ല്‍ ഒന്നായ സ്വര്‍ഗ്ഗത്തിലേക്കുള്ള വിശ്വാസികള്‍ മാത്രമേ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തുകയുള്ളൂ. ഗ്രന്ഥം വന്നുകിട്ടിയിട്ട് അതിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന ഫുജ്ജാറുകള്‍ തന്നെയാണ് മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകള്‍. 43: 84 ല്‍, അവന്‍ തന്നെയാണ് ആകാശത്തും ഇലാഹ്, ഭൂമിയിലും ഇലാഹ്, അവന്‍ യുക്തിജ്ഞാനിയായ സര്‍വ്വജ്ഞാനി തന്നെയാണ് എന്ന് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അവരുടെ വാക്കുകള്‍ നിന്നെ ദുഃഖിപ്പിക്കേണ്ട, അവര്‍ രഹസ്യമാക്കുന്ന ഒന്നും പരസ്യമാക്കുന്ന ഒന്നും നിശ്ചയം നാം അറിയുന്നവന്‍ തന്നെയാണ് എന്ന് 36: 76 ലും പറഞ്ഞിട്ടുണ്ട്. 67: 13-14 സൂക്തങ്ങളില്‍, നിങ്ങള്‍ നിങ്ങളുടെ വാക്കുകള്‍ രഹസ്യമാക്കുകയോ ഉച്ചത്തിലാക്കുകയോ ചെയ്യുക, നിശ്ചയം അവന്‍ നെഞ്ചകങ്ങളുടെ അവസ്ഥ അറിയുന്നവനാണ്. ആരാണോ സൃഷ്ടിച്ചത്, അവന് സൃഷ്ടികളെക്കുറിച്ച് അറിയില്ലെന്നോ? അല്ല, അവന്‍ ഉള്ളിന്‍റെ ഉള്ള് അറിയുന്ന സൂക്ഷ്മജ്ഞാനിയായ എല്ലാം വലയം ചെയ്ത ത്രികാലജ്ഞാനി തന്നെയാണ് എന്ന് പറഞ്ഞിട്ടുണ്ട്. ലക്ഷ്യബോധമില്ലാതെ കളിയിലും തമാശയിലും മുഴുകി ജീവിക്കുന്ന കപടവിശ്വാസികളോട്: നിങ്ങള്‍ സമ്പാദിച്ചുകൊണ്ടിരിക്കുന്നതിന്‍റെ പ്രതിഫലമായിക്കൊണ്ട് നിങ്ങള്‍ കുറച്ച് ചിരിച്ചുകൊള്ളുക, അധികം കരഞ്ഞുകൊള്ളുക എന്ന് പറയാന്‍ 9: 82 ലൂടെ കല്‍പിച്ചിട്ടുണ്ട്. അപ്പോള്‍ ആരാണോ തന്‍റെ മുഖംകൊണ്ട് വിധിദിവസത്തിലെ ശിക്ഷയെത്തൊട്ട് തടഞ്ഞത്, അപ്പോള്‍ അവന്‍ രക്ഷപ്രാപിച്ചുവെന്നും; എന്നാല്‍ പരിചയും മുഹൈമിനുമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്ത അക്രമികളോട് 'നിങ്ങള്‍ സമ്പാദിച്ചുകൊണ്ടിരുന്നത് ആസ്വദിച്ചുകൊള്ളുക' എന്ന് പറയപ്പെടുമെന്ന് 39: 24 ലും പറഞ്ഞിട്ടുണ്ട്. 2: 286 ല്‍ വിവരിച്ച പ്രകാരം ഫുജ്ജാറുകള്‍ ലക്ഷ്യബോധമില്ലാതെയും പ്രജ്ഞയറ്റവരായും ഇവിടെ ജീവിക്കുന്നതിനാല്‍ അവര്‍ക്ക് പിഴയായി നരകക്കുണ്ഠമാണ് ലഭിക്കുക, അത് അവര്‍ ലക്ഷ്യം വെച്ച് സമ്പാദിക്കുന്നതല്ലെങ്കിലും ശരി. 2: 255; 4: 133; 10: 61 വിശദീകരണം നോക്കുക.