وَإِذَا رَأَيْتَ الَّذِينَ يَخُوضُونَ فِي آيَاتِنَا فَأَعْرِضْ عَنْهُمْ حَتَّىٰ يَخُوضُوا فِي حَدِيثٍ غَيْرِهِ ۚ وَإِمَّا يُنْسِيَنَّكَ الشَّيْطَانُ فَلَا تَقْعُدْ بَعْدَ الذِّكْرَىٰ مَعَ الْقَوْمِ الظَّالِمِينَ
നമ്മുടെ സൂക്തങ്ങളെ പരിഹസിച്ചുകൊണ്ടിരിക്കുന്നവരായവരെ നീ കാണാ നിടയായാല്‍ അപ്പോള്‍ നീ അവരെത്തൊട്ട് അകന്നുപോകുക-അവര്‍ അതല്ലാത്ത മറ്റുസംസാരങ്ങളില്‍ ഏര്‍പ്പെടുന്നതുവരെ, പിശാച് നിന്നെ അതിനെത്തൊട്ട് മറപ്പിക്കുകയാണെങ്കില്‍ അപ്പോള്‍ നീ ഓര്‍മ്മവന്നതിനുശേഷം അത്തരം അക്രമികളായ ജനതയോടൊപ്പം ഇരിക്കാന്‍ പാടുള്ളതല്ല.
സ്പഷ്ടമായ ഗ്രന്ഥത്തെ വളച്ചൊടിച്ചുകൊണ്ടും മൂടിവെച്ചുകൊണ്ടും പരിഹസിച്ചുകൊണ്ടും സംസാരിക്കുന്ന കപടവിശ്വാസികളെയും അത് കേട്ടിരിക്കുന്ന കാഫിറുകളെയുമാണ് ഇവിടെ അക്രമികള്‍ എന്ന് പറഞ്ഞിരിക്കുന്നത്. ഇത്തരം അക്രമികള്‍ക്ക് അദ്ദിക്ര്‍ നഷ്ടമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്ന് 17: 82 ലും; മുശ്രിക്കുകളും കപടവിശ്വാസികളുമായ ഇത്തരം അക്രമികള്‍ മാലിന്യമാണെന്ന് യഥാക്രമം 9: 28, 95 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ കേള്‍ക്കാന്‍ തയ്യാറാകാത്ത ബധിരരും അദ്ദിക്റിനെക്കുറിച്ച് ലോകരോട് പറയാത്ത ഊമരുമായ ഇവരെ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ദുഷ്ടജീവികള്‍ എന്നാണ് 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുള്ളതെങ്കില്‍; ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് ജീവിക്കുന്ന ഇക്കൂട്ടര്‍ അവരുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണ് എന്നാണ് 25: 33-34 സൂക്തങ്ങളില്‍ പറഞ്ഞിട്ടുള്ളത്. അപ്പോള്‍ വിശ്വാസികള്‍ക്ക് അത്തരം സദസ്സുകളില്‍ ഇരിക്കാന്‍ മാത്രമല്ല, നില്‍ക്കാന്‍ പോലും അനുവാദമില്ല. അഥവാ പിശാചിന്‍റെ പ്രേരണയാല്‍ അവിടെ നില്ക്കാനിടയായാല് ഓര്‍മ്മവരുമ്പോള്‍ അത്തരം രംഗങ്ങള്‍ വിട്ടകന്ന് പോകണമെന്നാണ് സൂക്തത്തിലൂടെ കല്‍പിക്കുന്നത്. 2: 254; 3: 101-103; 4: 140; 10: 17; 32: 22 വിശദീകരണം നോക്കുക.