( ആലിഇംറാന്‍ ) 3 : 122

إِذْ هَمَّتْ طَائِفَتَانِ مِنْكُمْ أَنْ تَفْشَلَا وَاللَّهُ وَلِيُّهُمَا ۗ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ

നിങ്ങളില്‍പെട്ട രണ്ടുവിഭാഗം ഭീരുത്വം കാണിക്കാന്‍ ഒരുമ്പെട്ടെത് ഓര്‍ക്കുക, അല്ലാഹു അവരുടെ സഹായികളായിരിക്കെ, അപ്പോള്‍ വിശ്വാസികള്‍ അല്ലാഹുവിന്‍റെമേല്‍ തന്നെ ഭരമേല്‍പ്പിക്കേണ്ടതാണ്.

മദീനയില്‍ കപടവിശ്വാസികളുടെ നേതാവായിരുന്ന അബ്ദുല്ലാഹിബ്നു ഉബയ്യുബ്നുസുലൂലിന്‍റെ നേതൃത്വത്തില്‍ മുന്നൂറുപേര്‍ വഴിക്കുവെച്ച് മദീനയിലേക്കുതന്നെ പിന്തിരിഞ്ഞ് പോവുകയുണ്ടായി. അതില്‍ ഭീതി പൂണ്ട ബനൂസല്‍മ, ബനൂഹാരിസ് എന്നീ രണ്ട് ഗോത്രക്കാരാണ് ഇവിടെപ്പറഞ്ഞ ഭീരുത്വം കാണിച്ച രണ്ട് വിഭാഗം. 3: 160; 5: 11; 9: 51; 58: 10; 64: 13 തുടങ്ങിയ സൂക്തങ്ങളെല്ലാം അവസാനിക്കുന്നതും 'അപ്പോള്‍ വിശ്വാസികള്‍ അല്ലാഹുവിന്‍റെമേല്‍ തന്നെ ഭരമേല്‍പിക്കേണ്ടതാണ്' എന്ന് പറഞ്ഞുകൊണ്ടാണ്. ഇന്ന് ലോകത്തൊരിടത്തും വിശ്വാസികളുടെ ഒരു സംഘമില്ലാത്തതിനാല്‍ കപടവിശ്വാസികളെയും വിശ്വാസികളെയും വേര്‍തിരിക്കാന്‍ നടന്ന ഉഹ്ദ് യുദ്ധം പോലെയുള്ള യുദ്ധമൊന്നുമില്ല. മറിച്ച് ഇക്കാലത്ത് ത്രികാലജ്ഞാനമായ അദ്ദിക്ര്‍ സത്യപ്പെടുത്തി ജീവിക്കുകയും ജീവിതലക്ഷ്യം ഉണര്‍ത്തുന്ന അത് ലോകരില്‍ പ്രചരിപ്പിച്ചുകൊണ്ട് മനുഷ്യരുടെ ഐക്യം സ്ഥാപിതമാക്കാനും സമാധാനവും ശാന്തിയുമുള്ള ഒരു ലോകം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടുകൂടി ഗ്രന്ഥം ലോകരിലേക്ക് എത്തിച്ചുകൊടുത്തുകൊണ്ട് നാഥനെ സഹായിക്കുകയും ചെയ്യുകയാണ് ഒറ്റപ്പെട്ട വിശ്വാസി ചെയ്യേണ്ടത്. 9: 73 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളോട് 'നിങ്ങള്‍ കുറച്ചുകാലം ഇവിടെ സുഖിക്കുക, നിശ്ചയം നിങ്ങളുടെ മടക്കം നരകക്കുണ്ഠത്തിലേക്കാണ്' എന്ന് പറയാനും 14: 30 ലൂടെ വിശ്വാസി കല്‍പിക്കപ്പെട്ടിരിക്കുന്നു. 2: 165-167, 216; 7: 37; 61: 14 വിശദീകരണം നോക്കുക.