تُولِجُ اللَّيْلَ فِي النَّهَارِ وَتُولِجُ النَّهَارَ فِي اللَّيْلِ ۖ وَتُخْرِجُ الْحَيَّ مِنَ الْمَيِّتِ وَتُخْرِجُ الْمَيِّتَ مِنَ الْحَيِّ ۖ وَتَرْزُقُ مَنْ تَشَاءُ بِغَيْرِ حِسَابٍ
നീ രാത്രിയെ പകലില്‍ ലയിപ്പിക്കുന്നു, പകലിനെ രാത്രിയിലും നീ ലയിപ്പിക്കു ന്നു, ജീവനില്ലാത്തവയില്‍ നിന്ന് ജീവനുള്ളവയെ നീ പുറപ്പെടുവിപ്പിക്കുന്നു, ജീവനുള്ളവയില്‍ നിന്ന് ജീവനില്ലാത്തവയെയും നീ പുറപ്പെടുവിപ്പിക്കുന്നു, നീ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്കില്ലാതെ വിഭവങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
അല്ലാഹുവിന്‍റെ ഏറ്റവും മഹത്തായ നാമം ഉള്‍ക്കൊള്ളുന്ന ഈ രണ്ട് സൂക്തങ്ങള്‍ പ്രവാചകന്‍ പ്രഭാതത്തിലും പ്രദോഷത്തിലും 'വിര്‍ദ്' ആയി പ്രാര്‍ത്ഥിച്ചിരുന്നു. 'വിര്‍ദ്' എന്താണെന്ന് മനസ്സിലക്കാന്‍ 2: 255 വിശദീകരണം വായിക്കുക. പ്രവാചകനോടും വിശ്വാസികളോടും ഇങ്ങനെ ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കാനാണ് പ്രപഞ്ചനാഥനായ അല്ലാഹു കല്‍പിക്കുന്നത്: അല്ലാഹുവേ, രാജാധിരാജാ! എല്ലാറ്റിന്‍റെയും നിയന്ത്രണം കയ്യിലുള്ളവനേ, സന്മാര്‍ഗത്തിന്‍റെ ഉടയവനേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക് ഭരണാധികാരം നല്‍കുകയും നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് അത് ഇറക്കിവെക്കുകയും ചെയ്യുന്നവനേ, രാവിനെ പകലിലും പകലിനെ രാവിലും ലയിപ്പിക്കുന്നവനേ, ജീവനുള്ളവയില്‍ നിന്ന് ജീവനില്ലാത്തവയെയും ജീവനില്ലാത്തവയില്‍ നിന്ന് ജീവനുള്ളവയെയും പുറപ്പെടുവിപ്പിക്കുന്നവനേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക് പ്രതാപം നല്‍കുകയും നീ ഉദ്ദേശിക്കുന്നവരെ പതിതരാക്കുകയും ചെയ്യുന്നവനേ, നീ ഉദ്ദേശിക്കുന്നവരെ കാര്യകാരണബന്ധത്തിന് അതീതമായി ഊട്ടുന്നവനേ, നിന്‍റെ പക്കലാണ് എല്ലാ നന്മകളുമുള്ളത്, നിശ്ചയം നീ എല്ലാ ഓരോ കാര്യത്തിനും കഴിവുള്ള സര്‍വ്വശക്തന്‍ തന്നെയാണ്. അതുകൊണ്ട് ഭരണാധികാരികളെ നീ മാര്‍ഗദര്‍ശനം ചെയ്ത് നിന്‍റെ ഗ്രന്ഥത്തോടും ദീനിനോടും കൂറുള്ളവരാക്കേണമേ.
മൊത്തം മനുഷ്യരെ ഹൃദയത്തിന്‍റെ ഭാഷയിലുള്ള അദ്ദിക്ര്‍ പഠിപ്പിക്കുക വഴി ജീവിതലക്ഷ്യത്തെക്കുറിച്ച് ബോധമുള്ളവരാക്കി നീതിയും ന്യായവും നടപ്പിലാക്കുന്ന ഭരണാധികാരികളെ തെരഞ്ഞെടുക്കാന്‍ ജനങ്ങളെ പാകപ്പെടുത്തലാണ് അല്ലാഹു തൃപ്തിപ്പെട്ട ഇസ്ലാമിക വ്യവസ്ഥിതി നടപ്പില്‍ വരുത്തുന്നതിനുള്ള വിശ്വാസികളുടെ പ്രവര്‍ത്തനരീതി. അല്ലാതെ അധികാരം പിടിച്ചെടുക്കുന്നതിനും ആനുകൂല്യങ്ങള്‍ നേടുന്നതിനും വേണ്ടി ഭൂരിപക്ഷത്തെ പ്രീണിപ്പിക്കുകയോ ജൂതരാഷ്ട്രം ഉണ്ടാക്കിയതുപോലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വഴി അധികാരം നേടാന്‍ ശ്രമിക്കുകയോ സാമുദായിക സംഘടനകളുണ്ടാക്കി അതുവെച്ച് വില പേശുകയോ മറ്റു കുറുക്കുവഴികള്‍ അന്വേഷിക്കുകയോ ചെയ്യാന്‍ നാഥന്‍റെ പ്രതിനിധികളായി ജീവിക്കുന്ന വിശ്വാസിക്ക് പാടില്ല. അദ്ദിക്റിന്‍റെ വിധിവിലക്കുകള്‍ നടപ്പില്‍ വരുത്താന്‍ അവരവര്‍ തന്നെ അധികാരത്തില്‍ വരണമെന്ന ആഗ്രഹം വിശ്വാസികള്‍ക്ക് ഒരിക്കലും ഉണ്ടാവുകയില്ല.
മതേതരവാദികള്‍ ഒരുമിക്കാതിരുന്നാല്‍ ഫാസിസ്റ്റുകള്‍ അധികാരത്തില്‍ വരുമെന്ന് പറയുന്നവര്‍ അദ്ദിക്റിനെ അവഗണിക്കുന്നവരാണ്. മൊത്തം മനുഷ്യരെ പരിഗണിക്കാതെ സമുദായങ്ങളെ ഒരുമിച്ചുകൂട്ടി അധികാരത്തിനുവേണ്ടി വാദിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നവര്‍ ഇത്തരം സൂക്തങ്ങളെ കളവാക്കുന്ന കപടവിശ്വാസികളാണ്. അവര്‍ തന്നെയാണ് മസീഹുദ്ദജ്ജാലിനെ ആനയിക്കുന്നവരും ഭൗതികലോകത്തെ സ്വര്‍ഗമായി പരിഗണിക്കുന്നവരും. 63: 4 ല്‍ പരാമര്‍ശിച്ച അല്ലാഹുവിന്‍റെയും വിശ്വാസികളുടെയും ശത്രുക്കളായ കപടവിശ്വാസികള്‍ അധികാരത്തില്‍ വരുന്നതിന് വിശ്വാസികള്‍ ഒരിക്കലും ആഗ്രഹിക്കുകയില്ല എന്ന് മാത്രമല്ല, അവര്‍ അധികാരത്തില്‍ വരുന്നതിന് എതിരായി മനസ്സാ പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ്.
'നീ രാത്രിയെ പകലില്‍ ലയിപ്പിക്കുന്നു, പകലിനെ രാത്രിയിലും നീ ലയിപ്പിക്കുന്നു' എന്ന് പറഞ്ഞതിന്‍റെ ആശയം രാത്രിയെ പകലിന്‍ മേലും പകലിനെ രാത്രിയിന്‍ മേലും ചുരുട്ടുന്നവന്‍ എന്ന് 39: 5 ല്‍ പറഞ്ഞത് തന്നെയാണ്. 'ചുരുട്ടുന്നവന്‍' എന്ന് പറഞ്ഞതില്‍ നിന്ന് ഭൂമിയുടെ ഗോളാകൃതിക്കുള്ള തെളിവ് ലഭിക്കുന്നുണ്ട്. അവന്‍ തന്നെയാണ് രാവിനെയും പകലിനെയും ഒന്നിനുപുറകെ മറ്റൊന്നായി കൊണ്ടുവരുന്നവന്‍ എന്ന് 25: 62 ലും പറഞ്ഞിട്ടുണ്ട്. 'ജീവനില്ലാത്തവയില്‍ നിന്ന് ജീവനുള്ളവയും ജീവനുള്ളവയില്‍ നിന്ന് ജീവനില്ലാത്തവയും പുറപ്പെടുവിപ്പിക്കുന്നു' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ, അണ്ടിയില്‍ നിന്ന് മാവും മാവില്‍ നിന്ന് അണ്ടിയും മുട്ടയില്‍ നിന്ന് കോഴിയും കോഴിയില്‍ നിന്ന് മുട്ടയും ഇന്ദ്രിയത്തുള്ളിയില്‍ നിന്ന് വികസിപ്പിച്ചെടുത്ത ശരീരത്തില്‍ നാലാം മാസത്തില്‍ ആവാഹിപ്പിച്ച റൂഹ് വേര്‍പ്പെടുത്തി മരിപ്പിക്കുന്നതും കാഫിറില്‍ നിന്ന് വിശ്വാസിയെയും വിശ്വാസിയില്‍ നിന്ന് കാഫിറിനെയും കൊണ്ടുവരുന്നതും അല്ലാഹു തന്നെയാണ് എന്നാണ്.
'നീ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്കില്ലാതെ വിഭവങ്ങള്‍ നല്‍കുന്നു' എന്നതിന്‍റെ ആശയം, ഭൗതിക ജീവിതവിഭവങ്ങള്‍ നല്‍കുന്നത് കാര്യകാരണബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമല്ല എന്നാണ്. നിഷ്പക്ഷവാനായ നാഥന്‍ ഭൗതികവിഭവങ്ങള്‍ നല്‍കിയിട്ടുള്ളത് കൂടുതലും കാഫിറുകള്‍ക്കാണ്. അതുവഴി അവന്‍ അവരെ ഇഹത്തിലെങ്കിലും സ്വര്‍ഗീയ ജീവിതം ആസ്വദിപ്പിക്കുകയാണ് ചെയ്യുന്നത്. കാരണം അവര്‍ മരണത്തോടുകൂടി നരകക്കുണ്ഠത്തില്‍ പ്രവേശിക്കപ്പെടുന്നവരാണ്. എന്നാല്‍ പരലോകത്ത് വിശ്വാസികള്‍ക്ക് മാത്രമായി വിഭവങ്ങള്‍ നല്‍കുന്ന കാരുണ്യവാനായ അല്ലാഹു ഇഹലോകത്ത് കാര്യകാരണബന്ധത്തിന് അതീതമായി വിശ്വാസികള്‍ക്കുമാത്രം ഭക്ഷണവിഭവങ്ങളും സഹായങ്ങളും നല്‍കുന്നവനാണ്. 4: 139 ല്‍, കപടവിശ്വാസികളെക്കുറിച്ച്, അവര്‍ വിശ്വാസികളെ ഒഴിവാക്കിക്കൊണ്ട് കാഫിറുകളെ തങ്ങളുടെ മിത്രങ്ങളായി സ്വീകരിച്ചവരാണ്, അവര്‍ കാഫിറുകളുടെ അടുത്താണോ അന്തസ്സും പ്രതാപവും അന്വേഷിക്കുന്നത്, എന്നാല്‍ നിശ്ചയം അന്തസ്സും പ്രതാപവുമെല്ലാം അല്ലാഹുവിനുള്ളതാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 63: 8 ല്‍, അല്ലാഹുവിനും അവന്‍റെ പ്രവാചകനും വിശ്വാസികള്‍ക്കുമാണ് പ്രതാപമെന്നും എന്നാല്‍ കപടവിശ്വാസികള്‍ അത് ഗ്രഹിക്കാത്തവരാകുന്നു എന്നും പറഞ്ഞിട്ടുണ്ട്. 10: 65 ല്‍, അവരുടെ വാക്കുകള്‍ നിന്നെ ദുഃഖിപ്പിക്കേണ്ട, നിശ്ചയം ശക്തിയും പ്രതാപവും മുഴുവനും അല്ലാഹുവിന്‍റെ പക്കലാണ് എന്ന് പറഞ്ഞിട്ടുണ്ട്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാരീതിയും ജീവിതരീതിയും 7: 205-206 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 1: 2; 2: 62, 256-258; 9: 73 വിശദീകരണം നോക്കുക.