( അന്നിസാഅ് ) 4 : 112

وَمَنْ يَكْسِبْ خَطِيئَةً أَوْ إِثْمًا ثُمَّ يَرْمِ بِهِ بَرِيئًا فَقَدِ احْتَمَلَ بُهْتَانًا وَإِثْمًا مُبِينًا

ആരെങ്കിലും ഒരു തെറ്റോ അല്ലെങ്കില്‍ കുറ്റമോ സമ്പാദിക്കുകയും പിന്നീട് ഒരു നിരപരാധിയുടെമേല്‍ അത് ആരോപിക്കുകയും ചെയ്യുന്ന പക്ഷം, അപ്പോള്‍ നിശ്ചയം അവന്‍ വമ്പിച്ച അപവാദവും തെളിഞ്ഞ കുറ്റവും ചുമന്ന് കഴിഞ്ഞു.

വിശ്വാസികളുടെ മേല്‍ അപവാദം പറയല്‍ വന്‍കുറ്റങ്ങളില്‍ പെട്ടതാണെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 24: 11-13 സൂക്തങ്ങളില്‍, ആയിശ-സ്വഫ്വാന്‍ എന്നിവരെക്കുറിച്ച് കപടവിശ്വാസികള്‍ അപവാദം പറഞ്ഞുപരത്തിയതിനെ വിമര്‍ശിക്കുകയും; 24: 16 ല്‍, 'ഇത് വമ്പിച്ച അപവാദമാണ്, അല്ലാഹുവേ നീയെത്ര പരിശുദ്ധന്‍, വിശ്വാസികളായ നമുക്ക് ഇത്തരം വാക്കുകള്‍ പറയാന്‍ പാടില്ല' എന്ന് ആ വാര്‍ത്ത കേട്ടപ്പോള്‍ നിങ്ങള്‍ എന്തുകൊണ്ട് പറഞ്ഞില്ല എന്ന് ചോദിക്കുകയും; 24: 17 ല്‍, നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മേലില്‍ ഒരിക്കലും ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ 7: 26 ല്‍ വിവരിച്ച പ്രകാരം ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരാണ്. ഫുജ്ജാര്‍ കിതാബുകള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഭ്രാന്തന്മാരായ അവര്‍ അദ്ദിക്ര്‍ പിന്‍പറ്റുന്ന വിശ്വാസികളെ 'നുണ പറയുന്ന ഒറ്റയാന്‍' എന്ന് പരിഹസിക്കുന്നതാണ് എന്ന് 54: 25; 83: 29 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. 62: 5 ല്‍ പറഞ്ഞ പ്രകാരം ഭാരം വഹിക്കുന്ന കഴുതകളെപ്പോലെ ഗ്രന്ഥം വഹിക്കുന്ന അക്രമികളായ ഫുജ്ജാറുകളെ ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത നായയോടാണ് 7: 175-176 സൂക്തങ്ങളില്‍ ഉപമിച്ചിട്ടുള്ളതെങ്കില്‍, ചിന്താശക്തി ഉപയോഗപ്പെടുത്താത്തവരും അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരുമായ അവരെ ദുഷ്ടജീവികള്‍ എന്നാണ് 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 1: 7; 2: 80-81; 9: 67-68 വിശദീകരണം നോക്കുക.