( അൽ മാഇദ ) 5 : 35

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَابْتَغُوا إِلَيْهِ الْوَسِيلَةَ وَجَاهِدُوا فِي سَبِيلِهِ لَعَلَّكُمْ تُفْلِحُونَ

ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവീന്‍, അ വനിലേക്ക് അടുക്കുവാനുള്ള മാര്‍ഗം അന്വേഷിക്കുകയും നിങ്ങള്‍ അവന്‍റെ മാര്‍ഗത്തില്‍ ത്യാഗപരിശ്രമങ്ങള്‍ ചെയ്യുകയും ചെയ്യുവീന്‍-നിങ്ങള്‍ വിജയം വരിക്കുന്നവര്‍ തന്നെയാകണമെന്നതിനുവേണ്ടി.

അവനിലേക്ക് അടുക്കുവാനുള്ള മാര്‍ഗം അന്വേഷിക്കുക എന്ന് പറഞ്ഞാല്‍ കളവ് മാത്രം പറയുന്ന കപടവിശ്വാസികള്‍ പഠിപ്പിക്കുന്നതുപോലെ അവനിലേക്ക് അടുപ്പിക്കുന്ന ഇടയാളന്മാരെയും മധ്യസ്ഥന്മാരെയും ശുപാര്‍ശക്കാരെയും വെക്കുക എന്നല്ല. മറിച്ച് 25: 58-59; 32: 4; 36: 78; 39: 3, 36, 44 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം പ്രപഞ്ചനാഥനായ അല്ലാഹു തന്നെ അവന്‍റെ അടിമകള്‍ക്ക് സംരക്ഷകനും സഹായിയുമായി മതിയായവനാണ് എന്നാണ്. അവന്‍ തന്‍റെ അടിമകളെ സദാ വലയം ചെയ്തവനും വീക്ഷിച്ചു കൊണ്ടിരിക്കുന്നവനുമാണ് എന്ന് ലോകരെ പഠിപ്പിക്കുന്നതിനുള്ള അവന്‍റെ സംസാരമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് 22: 40; 47: 7 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം നാഥനെ സഹായിക്കലും അങ്ങനെ നാഥന്‍റെ സഹായം തിരിച്ച് നേടലുമാണത്. 3: 79-80 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ നല്‍കപ്പെട്ട എല്ലാ പ്രവാചകന്മാരും ജനങ്ങളെ പഠിപ്പിച്ചിട്ടുള്ളത് നിങ്ങള്‍ ഗ്രന്ഥത്താല്‍ പഠിപ്പിക്കപ്പെടുന്നതുപോലെയും ഗ്രന്ഥം മറ്റുള്ളവരെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതുപോലെയും നാഥന്‍റെ പ്രൗഢരായ പ്രതിനിധികളായിത്തീരുക എന്നാണ്. 17: 56-57 സൂക്തങ്ങളില്‍, നീ അവരോട് പറയുക: അവനെക്കൂടാതെ നിങ്ങള്‍ ആരെ വേണമെങ്കിലും വിളിച്ച് പ്രാര്‍ത്ഥിക്കുക, അവര്‍ക്ക് നിങ്ങളുടെ ദുരിതങ്ങള്‍ ദൂരീകരിക്കാനോ മാറ്റിവെക്കാനോ സാധിക്കുന്നതല്ല, ഇക്കൂട്ടര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരുണ്ടല്ലോ, അവര്‍ സ്വയം തന്നെ തങ്ങളുടെ നാഥന്‍റെ സാമീപ്യം തേടുന്നവരും അവരില്‍ ആരാണ് അവനോട് കൂടുതല്‍ അടുത്തവനാവുക എന്നതിനുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുന്നവരും അവന്‍റെ കാരുണ്യം ആശിക്കുന്നവരും അവന്‍റെ ശിക്ഷയെ ഭയപ്പെടുന്നവരുമാണ്, നിശ്ചയം നിന്‍റെ നാഥന്‍റെ ശിക്ഷ വളരെ ഭയപ്പെടേണ്ടത് തന്നെയാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. നിശ്ചയം! എന്‍റെ സംരക്ഷകന്‍ ഗ്രന്ഥം ഇറക്കിയ അല്ലാഹുവാണെന്നും കാരുണ്യമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന സജ്ജനങ്ങളെ അവന്‍ തെരഞ്ഞെടുക്കുന്നുവെന്നും നിങ്ങള്‍ അവനെക്കൂടാതെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവരുണ്ടല്ലോ, അവര്‍ക്ക് നിങ്ങളെ സഹായിക്കാന്‍ സാധ്യമല്ല, അവര്‍ക്ക് അവരെത്തന്നെയും സഹായിക്കാന്‍ സാധ്യമല്ല എന്ന് 7: 196-197 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഏഴാം ഘട്ടത്തിലേക്ക് വേണ്ട സ്വര്‍ഗം അല്ലെങ്കില്‍ നരകം നാലാം ഘട്ടമായ ഐഹികലോകത്തുവെച്ച് ഓരോരുത്തരും സമ്പാദിക്കുന്നതാണെന്ന് ഗ്രന്ഥത്തില്‍ നിന്ന് മനസ്സിലാക്കി തെറ്റുചെയ്യാന്‍ അവസരമുണ്ടായിട്ട് 17: 13-14 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം തന്‍റെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖയെക്കുറിച്ചുള്ള ബോധത്തോടെ തെറ്റില്‍ നിന്ന് അകന്ന് നില്‍ക്കുകയും അല്ലാഹുവിനെയും പ്രവാചകനെയും ലോകര്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് ഹൃദയത്തിന്‍റെ ഭാഷയിലുള്ള അദ്ദിക്ര്‍ എന്ന ഗ്രന്ഥം പ്രചരിപ്പിക്കുന്നതിനുവേണ്ടി സമ്പത്തും സമയവും ആരോഗ്യവുമെല്ലാം ഉപയോഗപ്പെടുത്തുകയും കൂടാതെ ജൈവകൃഷി ചെയ്യുക, ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും അതിന് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും മാത്രമാണ് അവന്‍റെ സാമീപ്യം നേടാനുള്ള മാര്‍ഗ്ഗം. 4: 66, 117-118; 22: 77-78 വിശദീകരണം നോക്കുക.