( അന്നിസാഅ് ) 4 : 101

وَإِذَا ضَرَبْتُمْ فِي الْأَرْضِ فَلَيْسَ عَلَيْكُمْ جُنَاحٌ أَنْ تَقْصُرُوا مِنَ الصَّلَاةِ إِنْ خِفْتُمْ أَنْ يَفْتِنَكُمُ الَّذِينَ كَفَرُوا ۚ إِنَّ الْكَافِرِينَ كَانُوا لَكُمْ عَدُوًّا مُبِينًا

നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുകയാണെങ്കില്‍ നമസ്കാരങ്ങളില്‍നിന്ന് ചുരുക്കുന്നതില്‍ നിങ്ങളുടെമേല്‍ വിരോധമില്ല-കാഫിറുകളായവര്‍ നിങ്ങളെ ശല്യംചെയ്യുമെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍, നിശ്ചയം കാഫിറുകള്‍ നിങ്ങള്‍ക്ക് വ്യക്തമായ ശത്രു തന്നെയായിരിക്കുന്നു.


യാത്രയിലായിരിക്കുമ്പോള്‍ നാല് റക്അത്തുള്ള നമസ്കാരം രണ്ട് റക്അത്തായി ചുരുക്കി നിര്‍വ്വഹിച്ചാല്‍ മതി എന്നാണ് സൂക്തം പറയുന്നത്. അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് നാഥന്‍റെ ഏകസംഘത്തില്‍ പെടാതെ വിവിധ സംഘടനകളായി പിരിഞ്ഞ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് യഥാര്‍ത്ഥ കാഫിറുകളെന്ന് 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 99 ല്‍ വിവരിച്ച തെമ്മാടികളായ അവര്‍ വിശ്വാസികളുടെ ശത്രുക്കളാണ്. സ്വര്‍ഗ്ഗത്തില്‍ സൃഷ്ടിച്ച മനുഷ്യരെ ഭൂമിയിലേക്ക് നിയോഗിച്ചയക്കുമ്പോള്‍ തന്നെ, സ്വര്‍ഗ്ഗത്തിലേക്കുതന്നെ തിരിച്ചുപോകാനുള്ള ടിക്കറ്റും സന്മാര്‍ഗ്ഗവുമായ അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികളായ കാഫിറുകളെ അദ്ദിക്റിനെ പിന്‍പറ്റുന്ന വിശ്വാസികള്‍ക്ക് ശത്രുക്കളായിട്ടാണ് നിയോഗിച്ചിട്ടുള്ളത് എന്ന് 7: 24 ല്‍ പറഞ്ഞിട്ടുണ്ട്. വിശ്വാസികളോട് മാത്രമാണ് നമസ്കാരം, നോമ്പ് തുടങ്ങിയ കര്‍മ്മങ്ങള്‍ കല്‍പിച്ചിട്ടുള്ളത്. 29: 45 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിന് പരമപ്രധാനം നല്‍കുന്ന വിശ്വാസിയോട്: നീചവും നിന്ദ്യവുമായ എല്ലാ പ്രവൃത്തികളിലും മുഴുകുകയും പ്രവാചകന്മാരെയും ഗ്രന്ഥത്തെയും കളവാക്കി ജനമധ്യത്തില്‍ അവതരിപ്പിക്കുകയും ആത്മാവ് പങ്കെടുക്കാതെ ജാഢയായി നമസ്കരിക്കുകയും മരണശേഷം പിഴയായി നരകക്കുണ്ഠം ലഭിക്കുകയും ചെയ്യുന്ന കാഫിറുകള്‍ ശത്രുത പുലര്‍ത്തുന്നതാണ്. അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാളും വിശ്വാസിയാവുകയില്ല എന്ന് 10: 100 ല്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് ഒറ്റപ്പെട്ട വിശ്വാസി അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് 22: 40; 47: 7; 61: 14 എന്നീ സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നിഷ്പക്ഷവാനായ നാഥനെ സഹായിച്ചുകൊണ്ടിരിക്കുകയും അദ്ദിക്ര്‍ വായിച്ച് നാഥനെ വാഴ്ത്തിക്കൊണ്ടും പരിശുദ്ധപ്പെടുത്തിക്കൊണ്ടും 7: 205-206 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും സുദീര്‍ഘമായി ഒറ്റ സാഷ്ടാംഗപ്രണാമം നിര്‍വ്വഹിക്കുകയുമാണ് ചെയ്യുക. 1: 7; 9: 73; 11: 87 വിശദീകരണം നോക്കുക.