وَمَا يَفْعَلُوا مِنْ خَيْرٍ فَلَنْ يُكْفَرُوهُ ۗ وَاللَّهُ عَلِيمٌ بِالْمُتَّقِينَ
അവര്‍ നന്മയില്‍നിന്ന് എന്തൊന്ന് പ്രവര്‍ത്തിച്ചാലും അപ്പോള്‍ അത് വിലമതിക്കപ്പെടാതിരിക്കുകയില്ല, സൂക്ഷ്മത പാലിക്കുന്നവരെ അല്ലാഹു അറിയുന്നവനുമാകുന്നു.
അന്ന് പ്രവാചകന്‍റെ കാലത്തുണ്ടായിരുന്ന ക്രൈസ്തവരില്‍ പെട്ട ചിലരെയാണ് സൂക്തം വരച്ചുകാണിക്കുന്നത്. അദ്ദിക്ര്‍ അണപ്പല്ലുപയോഗിച്ച് കടിച്ചുപിടിച്ച് കഴിഞ്ഞുകൂടാന്‍ പഠിപ്പിക്കപ്പെട്ട കാലഘട്ടമാണിത്. ഇന്ന് മനുഷ്യര്‍ക്കെല്ലാമുള്ള വേദഗ്രന്ഥം 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യവും, 3: 58 ല്‍ പറഞ്ഞ തത്വനിര്‍ഭരവും ത്രികാലജ്ഞാനവുമായ അദ്ദിക്ര്‍ മാത്രമാണ്. അപ്പോള്‍ പ്രകൃതിജീവിതത്തില്‍ -ഇസ്ലാമില്‍- താരതമ്യേന നിലകൊള്ളുന്ന ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍, നിരീശ്വരവാദികള്‍ തുടങ്ങിയവര്‍ അവരവരെ തിരിച്ചറിയാനും ജീവിതലക്ഷ്യം തിരിച്ചറിയാനും സ്രഷ്ടാവിനെ തിരിച്ചറിയാനുമുള്ള ഉപകരണമായ അദ്ദിക്ര്‍ വായിച്ച് മനസ്സിലാക്കുകയും സ്രഷ്ടാവിന്‍റെ അധികാരാവകാശങ്ങളില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതെ തെറ്റുകളൊഴിവാക്കി ജീവിക്കുകയും ജീവജാലങ്ങള്‍ക്ക് സ്രഷ്ടാവിനെ വാഴ്ത്താനും കീര്‍ത്തനം ചെയ്യാനും അവസരമുണ്ടാകണമെന്ന ലക്ഷ്യത്തോടുകൂടി പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്താല്‍ അവര്‍ക്ക് അവരുടെ നാഥന്‍റെ പക്കല്‍ അവരുടെ പ്രതിഫലമുണ്ട്, അവരുടെ മേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല. അല്ലാതെ അവര്‍ മതവും പേരും വേഷവും മാറ്റി, അദ്ദിക്ര്‍ ഉപയോഗപ്പെടുത്താതെ നമസ്കരിച്ചും നോമ്പനുഷ്ഠിച്ചും ഹജ്ജും ഉംറയും ചെയ്തും പിഴയായി നരകക്കുണ്ഠം സമ്പാദിക്കുന്ന ഫുജ്ജാറുകളില്‍ ചേരേണ്ടതില്ല. 5: 83-85 ല്‍, പ്രവാചകന് ഇറക്കപ്പെട്ട അദ്ദിക്ര്‍ അവരെ കേള്‍പ്പിച്ചാല്‍ സത്യത്തില്‍ നിന്ന് അവര്‍ക്ക് അറിയുന്നതുകാരണം കണ്ണുനീര്‍ ധാരധാരയായി ഒഴുകുന്നത് നിനക്കുകാണാം; അവര്‍ പ്രാര്‍ത്ഥിക്കുന്നതുമാണ്: 'ഞങ്ങളുടെ നാഥാ! ഞങ്ങള്‍ വിശ്വസിച്ചു, അപ്പോള്‍ ഞങ്ങളെ നീ സാക്ഷികളോടൊപ്പം രേഖപ്പെടുത്തേണമേ'. ഞങ്ങളുടെ നാഥന്‍ ഞങ്ങളെ സജ്ജനങ്ങളായ ഒരു ജനതയില്‍ പ്രവേശിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു എന്നിരിക്കെ ഞങ്ങള്‍ അല്ലാഹുവിനെക്കൊണ്ടും സത്യത്തില്‍ നിന്ന് ഞങ്ങള്‍ക്ക് വന്നുകിട്ടിയതുകൊണ്ടും എന്തുകൊണ്ട് വിശ്വസിക്കാതിരിക്കണം, അപ്പോള്‍ അവര്‍ക്ക് താഴ്ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗപ്പൂന്തോപ്പകള്‍ പ്രതിഫലമായി നല്‍കുന്നതാണ്, അപ്രകാരമാണ് സുകൃതവാന്മാര്ക്ക് പ്രതിഫലം നല്‍കുക എന്ന് പറഞ്ഞിട്ടുണ്ട്. 57: 15-17 ല്‍ പറഞ്ഞതുപോലെ കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകളുടെ ഹൃദയങ്ങള്‍ അദ്ദിക്റുമായി ബന്ധപ്പെടാത്തതുകാരണം കല്ലിച്ചുപോയതിനാല്‍ അദ്ദിക്ര്‍ കേട്ടാലും അവരുടെ മനസ് അലിയുന്നില്ല എന്നുമാത്രമല്ല, അവര്‍ക്ക് അതിനോട് വെറുപ്പ് വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ആയിരം സമുദായങ്ങളില്‍ പെട്ട ജീവജാലങ്ങളില്‍ നിന്നുള്ള ഏതെങ്കിലും ഒരു ജീവി കാലാവസ്ഥാവ്യതിയാനം, ഭക്ഷ്യക്ഷാമം, ജലദൗര്‍ലഭ്യം, വായുമലിനീകരണം, പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയവയാല്‍ അനുഭവിക്കുന്ന പ്രയാസങ്ങളുടെ പാപഭാരം വഹിക്കേണ്ടി വരിക 33: 72-73 ല്‍ പറഞ്ഞ പ്രകാരം കപടവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും മുശ്രിക്കുകളായ പുരുഷന്മാരും സ്ത്രീകളുമാണ്. ജഡത്തിനും ഐഹിക ജീവിതത്തിനും പ്രാധാന്യം കൊടുക്കുന്ന അവര്‍ 35: 32 ല്‍ പറഞ്ഞ പ്രകാരം അവരുടെ ആത്മാവിനോടുതന്നെ അക്രമം കാണിക്കുന്നവരാണ്.
39: 17 ല്‍, ദുശ്ശക്തികളെ വര്‍ജ്ജിച്ച് അല്ലാഹുവിലേക്ക് മടങ്ങിയ എന്‍റെ അടിമകള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക എന്ന് പറഞ്ഞ ശേഷം 39: 18 ല്‍, അവര്‍ അദ്ദിക്ര്‍ ശ്രദ്ധിച്ചുകേള്‍ക്കുന്നവരും അതിനെ ഏറ്റവും നല്ലനിലക്ക് പിന്‍പറ്റുന്നവരുമാണെന്നും അവര്‍ തന്നെയാണ് അല്ലാഹുവിന്‍റെ മാര്‍ഗത്തിലുള്ളവരെന്നും അവര്‍ തന്നെയാണ് ബുദ്ധിമാന്മാരെന്നും പറഞ്ഞിട്ടുണ്ട്. 57: 19 ല്‍, അദ്ദിക്റില്‍ നിന്ന് അല്ലാഹുവിനെക്കൊണ്ടും പ്രവാചകന്മാരെക്കൊണ്ടും വിശ്വസിക്കുന്നവര്‍ തന്നെയാണ് സത്യസന്ധന്മാരും സത്യസാക്ഷികളുമെന്നും അവര്‍ക്ക് തങ്ങളുടെ നാഥന്‍റെ പക്കല്‍ അവരുടെ പ്രതിഫലവും പ്രകാശവുമുണ്ടെന്നും, അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികളും തള്ളിപ്പറയുന്ന ഫുജ്ജാറുകളും ജ്വലിക്കുന്ന നരകത്തിന്‍റെ സഹവാസികളാണെന്നും പറഞ്ഞിട്ടുണ്ട്. അദ്ദിക്റിന്‍റെ തണലിലല്ലാത്ത സാഹോദര്യബന്ധങ്ങളെല്ലാം പരസ്പരം ശത്രുതയിലായിരിക്കുമെന്ന് 43: 67 ലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 24: 37 ല്‍, വിശ്വാസികളായിട്ടുള്ളവരെ അവരുടെ കച്ചവടമോ ക്രയവിക്രയങ്ങളോ അല്ലാഹുവിന്‍റെ സ്മരണയുണര്‍ത്തുന്ന അദ്ദിക്റിനെത്തൊട്ട് തടയുകയില്ല, അവര്‍ നമസ്കാരം നിലനിര്‍ത്തുന്നവരും സകാത്ത് നല്‍കുന്നവരും കണ്ണുകളും ഹൃദയങ്ങളും ഇളകിമറിയുന്ന വിധിദിവസത്തെ ഭയപ്പെടുന്നവരുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. 1: 6; 2: 62-63; 3: 52-53; 25: 27-29 വിശദീകരണം നോക്കുക.