( അന്നിസാഅ് ) 4 : 62

فَكَيْفَ إِذَا أَصَابَتْهُمْ مُصِيبَةٌ بِمَا قَدَّمَتْ أَيْدِيهِمْ ثُمَّ جَاءُوكَ يَحْلِفُونَ بِاللَّهِ إِنْ أَرَدْنَا إِلَّا إِحْسَانًا وَتَوْفِيقًا

അപ്പോള്‍ അവരുടെ കൈകള്‍ ഒരുക്കിവെച്ചിട്ടുള്ള വിപത്തുകളില്‍നിന്നുള്ള ഒരു വിപത്ത് അവരെ ബാധിക്കുകയാണെങ്കില്‍ എങ്ങനെയായിരിക്കും? പിന്നെ അവര്‍ നിന്‍റെ അടുത്തുവന്ന് അല്ലാഹുവിനെക്കൊണ്ട് ആണയിട്ടുകൊണ്ട് പറയും: ഞങ്ങള്‍ യോജിപ്പും നന്മയുമല്ലാതെ ഉദ്ദേശിച്ചിരുന്നില്ലായെന്ന്.

4: 88-91 സൂക്തങ്ങളിലും കപടവിശ്വാസികളുടെ ഈ നയത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അനുകൂലമായ വിധി കിട്ടുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ പ്രവാചകന്‍റെ അടുത്ത് വരികയും വിധി പ്രതികൂലമാകുമെന്ന് ആശങ്കപ്പെടുമ്പോള്‍ പ്രവാചകന്‍റെ അടുത്തുവരാന്‍ വിസമ്മതിക്കുകയുമായിരുന്നു മദീനയിലുള്ള കപടന്മാരുടെ പൊതുനയം. 63: 8 ല്‍, കപടവിശ്വാസികള്‍ മദീനയിലേക്ക് തിരിച്ചെത്തിയാല്‍ കൂടുതല്‍ പ്രതാപമുള്ളവര്‍ തരം താഴ്ന്നവരെ അവിടെ നിന്ന് പുറത്താക്കുക തന്നെ ചെയ്യുമെന്ന് പറയുന്നവരാകുന്നു; അല്ലാഹുവിനും അവന്‍റെ പ്രവാചകനും വിശ്വാസികള്‍ക്കുമാണ് പ്രതാപം, എന്നാല്‍ കപടവിശ്വാസികള്‍ അറിവില്ലാത്തവരാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന കപടവിശ്വാസികള്‍ ഇന്നും പ്രതാപം അന്വേഷിക്കുന്നത് നാഥനിലോ നാഥന്‍റെ ഗ്രന്ഥമായ അദ്ദിക്റിലോ അല്ല; മറിച്ച് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളിലെ ഭൂരിപക്ഷത്തിന്‍റെ അടുത്താണ്. പ്രവാചകനോടും വിശ്വാസികളോടും പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും 3: 26-27 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം എല്ലാ ജീവികളുടെയും ആത്മാവിന്‍റെ ഉടമയായ, പ്രപഞ്ചനാഥനായ രാജാധിരാജനോട് ഭരണാധികാരികളെക്കൊണ്ട് നീതി നടപ്പിലാക്കിപ്പിക്കേണമേ എന്ന് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കാനാണ് കല്‍പിച്ചിട്ടുള്ളത്. ഇന്ന് മിഥ്യയൊന്നും കടന്നുകൂടാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ, മനുഷ്യരെ നീതിയില്‍ നിലനിര്‍ത്താനും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുമുള്ള ത്രാസും അമാനത്തുമായ അത് ലോകര്‍ക്ക് എത്തിച്ചുകൊടുത്ത് നാഥനെ സഹായിക്കാനും, 7: 26 ല്‍ വിവരിച്ച പ്രകാരം അതിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള കപടവിശ്വാസികളും ഫാജിറുകളുമടങ്ങിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളോട് അതുകൊണ്ട് അധികരിച്ച ജിഹാദ് ചെയ്യുകയും വേണം. എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനായ അദ്ദിക്റിനെ മുറുകെപ്പിടിച്ചവന്‍ മുഹൈമിനായ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 2: 256; 3: 101; 4: 175; 5: 48 സൂക്തങ്ങളില്‍ ഫുജ്ജാറുകള്‍ വായിക്കുന്നുണ്ട്. 24: 47 ല്‍, ഞങ്ങള്‍ അല്ലാഹുവിനെക്കൊണ്ടും പ്രവാചകനെക്കൊണ്ടും വിശ്വസിച്ചു, ഞങ്ങള്‍ അനുസരിക്കുകയും ചെയ്തു എന്ന് പറയുകയും പിന്നെ ആ പ്രഖ്യാപനത്തില്‍ നിന്നും പിന്തിരിയുകയും ചെയ്തവര്‍ ഒരിക്കലും വിശ്വാസികളല്ല തന്നെ എന്ന് പറഞ്ഞതിനുശേഷം 24: 48 ല്‍, അവര്‍ക്കിടയില്‍ വിധി കല്‍പിക്കാന്‍ അവരെ അല്ലാഹുവിലേക്കും പ്രവാചകനിലേക്കും വിളിച്ചാല്‍ അവരില്‍ നിന്നുള്ള ഒരു വിഭാഗം അതിനെ അവഗണിച്ച് പോകുന്നതാണ് എന്നും; 24: 49 ല്‍, എന്നാല്‍ വിധി അവര്‍ക്ക് അനുകൂലമാണെങ്കില്‍ അവര്‍ വിധേയത്വത്തോടുകൂടി വരികയും ചെയ്യുന്നതാണ് എന്നും; 24: 50 ല്‍, അപ്പോള്‍ അവരുടെ ഹൃദയങ്ങളില്‍ രോഗമുണ്ടോ? അല്ലെങ്കില്‍ അവര്‍ സംശയിച്ചുകൊണ്ടിരിക്കുകയാണോ? അതോ, അല്ലാഹുവും അവന്‍റെ പ്രവാചകനും അവരോട് അനീതി കാണിക്കുമെന്ന് അവര്‍ ഭയപ്പെടുകയാണോ? അല്ല; അക്കൂട്ടര്‍ അക്രമികള്‍ തന്നെയാകുന്നു എന്നും പറഞ്ഞിട്ടുണ്ട്. എല്ലാ ദുരിതങ്ങളും അവരവരുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്‍റെ അനന്തരഫലമാണെന്ന് ഇത്തരം കപടവിശ്വാസികള്‍ മനസ്സിലാക്കുന്നില്ല. സ്വര്‍ഗം അല്ലെങ്കില്‍ നരകം അവനവന്‍ സമ്പാദിക്കേണ്ടതാണ് എന്ന് പഠിപ്പിക്കുന്നതിന് പകരം അത് അല്ലാഹു തീരുമാനിക്കുന്നതാണ് എന്നാണ് നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്ത അവര്‍ ജനങ്ങളെ പഠിപ്പിക്കുന്നത്. 2: 8-11; 3: 78; 4: 46, 139-140 വിശദീകരണം നോക്കുക.