( അന്നിസാഅ് ) 4 : 175

فَأَمَّا الَّذِينَ آمَنُوا بِاللَّهِ وَاعْتَصَمُوا بِهِ فَسَيُدْخِلُهُمْ فِي رَحْمَةٍ مِنْهُ وَفَضْلٍ وَيَهْدِيهِمْ إِلَيْهِ صِرَاطًا مُسْتَقِيمًا

അപ്പോള്‍ ആരാണോ അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കുന്നവരാവുകയും അതിനെ മുറുകെപ്പിടിക്കുകയും ചെയ്യുന്നത്, അപ്പോള്‍ അവരെ അവനില്‍ നിന്നുള്ള കാരുണ്യത്തിലും ഔദാര്യത്തിലും പ്രവേശിപ്പിക്കുകയും അവരെ അവനിലേക്കുള്ള നേരെച്ചൊവ്വായ മാര്‍ഗ്ഗത്തിലേക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്യുന്നതുമാണ്.

'തെളിവ്' കൊണ്ടും 'വ്യക്തമായ പ്രകാശം' കൊണ്ടും ഉദ്ദേശിക്കുന്നത് അദ്ദിക്ര്‍ തന്നെയാണ്. മൊത്തം മനുഷ്യര്‍ക്കുള്ള സന്മാര്‍ഗമായ അത് ആരാണോ ഉപയോഗപ്പെടുത്തുകയും അല്ലാഹുവിനെക്കൊണ്ടുള്ള വിശ്വാസം രൂപപ്പെടുത്തുകയും അല്ലാഹുവില്‍ നിന്നുള്ള പൊട്ടിപ്പോകാത്ത പാശമായ അതിനെ മുറുകെപ്പിടിക്കുകയും ചെയ്തത്, അപ്പോള്‍ അവര്‍ അല്ലാഹുവിലേക്കുള്ള നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്നാണ് പറയുന്നത്. നിഷ്പക്ഷവാനായ നാഥന്‍ അദ്ദിക്ര്‍ എല്ലാ മനുഷ്യര്‍ക്കും പഠിപ്പിച്ചിട്ടുണ്ടെന്നിരിക്കെ അതില്‍ നിന്നുള്ള ഒരു പദം അല്ലെങ്കില്‍ സൂക്തഭാഗം തെളിവായി ഉപയോഗിക്കുകയോ അല്ലെങ്കില്‍ വ്യക്തവും പ്രകാശവുമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ മാത്രമേ ഏത് പ്രവൃത്തിയും സ്വീകരിക്കപ്പെടുകയുള്ളൂ. അതുതന്നെയാണ് ഗ്രന്ഥം നിനക്ക് പ്രമാണമാണ്, അല്ലെങ്കില്‍ നിനക്ക് എതിര്‍പ്രമാണമാണ് എന്ന് പ്രപഞ്ചനാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചതിന്‍റെ പൊരുളും. 7: 157 ല്‍, പ്രവാചകനോടൊപ്പം ഇറക്കപ്പെട്ട പ്രകാശത്തെ പിന്‍പറ്റുന്നവര്‍ എന്ന് പറഞ്ഞതിലും; 64: 8 ല്‍ 'അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിനെക്കൊണ്ടും അവന്‍റെ പ്രവാചകനെക്കൊണ്ടും നാം ഇറക്കിയ പ്രകാശം കൊണ്ടും വിശ്വസിക്കുവീന്‍' എന്ന് പറഞ്ഞതിലും; 5: 15 ല്‍, 'നിങ്ങള്‍ക്ക് അല്ലാഹുവില്‍ നിന്ന് പ്രകാശവും വ്യക്തമായ ഗ്രന്ഥവും വന്നുകഴിഞ്ഞു' എന്ന് പറഞ്ഞതിലുമുള്ള പ്രകാശവും അദ്ദിക്റാണ്. 24: 35 ല്‍, അല്ലാഹു ആകാശഭൂമികളുടെ പ്രകാശമാണ് എന്ന് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അല്ലാഹുവും അദ്ദിക്റും പ്രകാശമാണ്. 2: 257; 5: 16; 14: 1 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാശം അല്ലാഹുവും അവന്‍റെ സമ്മതപത്രമായ അദ്ദിക്റുമാണ്. 42: 52 ല്‍, അപ്രകാരം നമ്മുടെ കല്‍പനയില്‍ നിന്നുള്ള ഒരു റൂഹിനെ നിനക്ക് ദിവ്യസന്ദേശമായി നല്‍കിയിരിക്കുന്നു, എന്താണ് ഗ്രന്ഥം, എന്താണ് വിശ്വാസം എന്നൊന്നും നീ അറിയുന്നവനായിരുന്നില്ല, എന്നാല്‍ അല്ലാഹു അതിനെ (റൂഹിനെ, ഗ്രന്ഥത്തെ) ഒരു പ്രകാശമാക്കുകയും അവന്‍റെ അടിമകളില്‍ നിന്ന് അവന്‍ ഉദ്ദേശിക്കുന്നവരെ അതുകൊണ്ട് സന്മാര്‍ഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു, നിശ്ചയം നീ നേരെച്ചൊവ്വെയുള്ള പാതയിലേക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്യുന്നവന്‍ തന്നെയുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. 3: 101; 22: 78 എന്നീ സൂക്തങ്ങളില്‍ 'അല്ലാഹുവിനെ മുറുകെപ്പിടിക്കുക' എന്ന് പറഞ്ഞതിന്‍റെയും; 3: 103 ല്‍ 'അല്ലാഹുവില്‍ നിന്നുള്ള പാശത്തെ മുറുകെപ്പിടിക്കുക' എന്ന് പറഞ്ഞതിന്‍റെയും; 7: 170 ല്‍ 'ഗ്രന്ഥത്തെ മുറുകെപ്പിടിക്കുക' എന്ന് പറഞ്ഞതിന്‍റെയും വിവക്ഷ 5: 48 ല്‍ വിവരിച്ച എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന അദ്ദിക്റിനെ മുറുകെപ്പിടിച്ച് ജീവിക്കുക എന്നാണ്. അവസാനകാലത്ത് എഴുത്തും വായനയും അറിയുന്നവര്‍ അദ്ദിക്ര്‍ അണപ്പല്ലുപയോഗിച്ച് കടിച്ചുപിടിച്ച് നിലകൊള്ളണമെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചതിന്‍റെ പൊരുളും അതുതന്നെയാണ്.

55: 33-34 ല്‍, ജിന്നുകളുടെയും മനുഷ്യരുടെയും സംഘമേ, ആകാശങ്ങളുടെയും ഭൂമിയുടെയും അതിര്‍ത്തി കടന്നുപോകാന്‍ സാധിക്കുമെങ്കില്‍ നിങ്ങള്‍ പോകാന്‍ ശ്രമിക്കുക. അധികാരവും പ്രമാണവും ടിക്കറ്റുമായ അദ്ദിക്ര്‍ ഇല്ലാതെ നിങ്ങള്‍ക്ക് പോകാനാവില്ല, അപ്പോള്‍ നിങ്ങള്‍ ഇരുകൂട്ടരുടെയും നാഥന്‍റെ ഏതേത് കഴിവുകളെയാണ് നിങ്ങള്‍ നിഷേധിക്കുന്നത് എന്ന് ചോദിച്ചിട്ടുണ്ട്. 17: 80 ല്‍, എനിക്ക് നിന്നില്‍ നിന്നുള്ള ഒരു 'അധികാരശക്തി'യെ സഹായിയായി നിയോഗിച്ച് തന്നാലും എന്ന് പ്രാര്‍ത്ഥിക്കാന്‍ മുഹമ്മദ് നബിയോട് അല്ലാഹു പറയുന്നുണ്ട്. ഈ സൂക്തത്തില്‍ പറഞ്ഞ അധികാരശക്തിയായ അദ്ദിക്ര്‍ മുഖേനയാണ് 17: 1 ല്‍ പറഞ്ഞ സ്വര്‍ഗ്ഗാരോഹണം നടന്നത്. പ്രകാശമായ അദ്ദിക്ര്‍ ഉണ്ടെങ്കില്‍ ആകാശത്തിന്‍റെ വാതിലുകള്‍ തുറന്നുകിട്ടുകയും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയും ചെയ്യാവുന്നതാണ്. പ്രമാണമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ജീവിക്കുന്ന ഫുജ്ജാറുകളായ ഭ്രാന്തന്മാര്‍ക്ക് ആകാശത്തിന്‍റെ വാതിലുകള്‍ തുറന്നുകൊടുക്കുകയോ തുന്നല്‍ക്കാരന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നതുവരെ അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയോ ഇല്ല എന്ന് 7: 40 ല്‍ പറഞ്ഞിട്ടുണ്ട്. 9: 31 ല്‍ വിവരിച്ച പ്രകാരം അവര്‍ നരകക്കുണ്ഠത്തിലെ ഏഴ് വാതിലുകളിലേക്കും നിജപ്പെടുത്തി വെക്കപ്പെട്ടവരാണ്. 1: 5-6; 4: 113, 136; 51: 50-51 വിശദീകരണം നോക്കുക.