( അൽ അന്‍ആം ) 6 : 39

وَالَّذِينَ كَذَّبُوا بِآيَاتِنَا صُمٌّ وَبُكْمٌ فِي الظُّلُمَاتِ ۗ مَنْ يَشَإِ اللَّهُ يُضْلِلْهُ وَمَنْ يَشَأْ يَجْعَلْهُ عَلَىٰ صِرَاطٍ مُسْتَقِيمٍ

നമ്മുടെ സൂക്തങ്ങളെ കളവാക്കിക്കൊണ്ടിരിക്കുന്നവരാകട്ടെ, ബധിരന്‍മാരും ഊമകളുമായി അന്ധകാരങ്ങളില്‍ കഴിച്ചുകൂട്ടുന്നവരാകുന്നു, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ വഴികേടിലാക്കുന്നു, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരെചൊവ്വെയുള്ള സന്‍മാര്‍ഗത്തിലേക്കുമാക്കുന്നു.

നാലാം ഘട്ടമായ ഐഹികലോകത്തുവെച്ച് അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്ന് പോലും ലോകരോട് പറയാത്ത ഊമകളായ കപടവിശ്വാസികളും കേള്‍വിയുണ്ടായിട്ടും അദ്ദിക്ര്‍ കേള്‍ക്കാന്‍ തയ്യാറാകാത്ത ബധിരരായ അനുയായികളും വിധിദിവസം അന്ധരും ബധിരരും ഊമകളുമായിക്കൊണ്ട് മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടുമെന്ന് 17: 97-98; 25: 34 എന്നീ സൂക്തങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൂക്തത്തില്‍ 'അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ വഴികേടിലാക്കുന്നു, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരെച്ചൊവ്വെയുള്ള പാതയിലേക്കുമാക്കുന്നു' എന്നാണ് പറഞ്ഞിട്ടുള്ളതെങ്കിലും 16: 37 ല്‍ വിവരിച്ച പ്രകാരം നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും നരകത്തിലേക്കോ സ്വര്‍ഗത്തിലേക്കോ ആക്കുന്നില്ല. 13: 27 ല്‍, കാഫിറുകളായവര്‍ ചോദിക്കുകയും ചെയ്യുന്നു: എന്താണ് അവന്‍റെമേല്‍ തന്‍റെ നാഥനില്‍ നിന്നുള്ള ഒരു ദൃഷ്ടാന്തം ഇറക്കപ്പെടാത്തത്? നീ പറയുക: നിശ്ചയം അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ വഴിപിഴപ്പിക്കുന്നു, അവനിലേക്ക് തിരിയു ന്നവരെ അവന്‍ സന്‍മാര്‍ഗത്തിലാക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 10: 100 ല്‍ വിവരിച്ച പ്രകാരം വിശ്വാസിയാകാനുള്ള നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ ആരാണോ അതിനെ മുറുകെപ്പിടിച്ചത്, അവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്നാണ് 2: 256; 3: 101; 4: 174-175; 5: 48 സൂക്തങ്ങളില്‍ പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് 6: 104; 10: 108; 17: 15; 39: 41 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, ആരാണോ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്നത്, അവര്‍ സന്മാര്‍ഗത്തിലാകുന്നതും; ആരാണോ അതിനെത്തൊട്ട് അന്ധത കാണിക്കുന്നത്, അവര്‍ വഴികേടിലാകുന്നതുമാണ്. 2: 38-39; 7: 178 വിശദീകരണം നോക്കുക.