( ആലിഇംറാന്‍ ) 3 : 102

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنْتُمْ مُسْلِمُونَ

ഓ വിശ്വാസികളായവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കേണ്ടവിധം സൂക്ഷി ക്കുക, സര്‍വ്വസ്വം അല്ലാഹുവില്‍ അര്‍പ്പിച്ചവരായിക്കൊണ്ടല്ലാതെ നിങ്ങള്‍ മ രണപ്പെടുകയുമരുത്.

'സത്യം' എന്നത് അദ്ദിക്റിന്‍റെ നാല്‍പത് പേരുകളില്‍ ഒന്നാണ്. അതിനാല്‍ അല്ലാഹുവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക എന്നുപറഞ്ഞാല്‍ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ കൊണ്ട് 43: 36-37 സൂക്തങ്ങളില്‍ പറഞ്ഞ സംശയമുണ്ടാക്കുന്ന ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കുക എന്നാണ്. എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായ അദ്ദിക്ര്‍ ഹൃദയത്തിലുണ്ടായിരിക്കെ നിങ്ങള്‍ക്ക് വെടിവെച്ചാല്‍ പോലും ഏല്‍ക്കാന്‍ പാടില്ല. വിശ്വാസിയാകാതെ ഒരാളും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. വിശ്വാസികളെ വിളിച്ച് അല്ലാഹുവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക എന്ന് പറഞ്ഞതിന്‍റെ വിവക്ഷ, അല്ലാഹുവിനെ ഹൃദയത്തില്‍ സൂക്ഷിച്ച് 3: 190-191 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം 'അല്ലാഹ്' എന്ന സ്മരണ നടത്തങ്ങളിലും നിറുത്തങ്ങളിലും ഇരുത്തങ്ങളിലും കിടത്തങ്ങളിലും ഉണ്ടായിരിക്കണമെന്നാണ്. 16: 128 ല്‍ പറഞ്ഞ പ്രകാരം ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്ന മുഹ്സിനീങ്ങളാകണമെന്നും അല്ലാതെ 59: 19 ല്‍ പറഞ്ഞ പ്രകാരം അല്ലാഹുവിനെ വിസ്മരിക്കുക വഴി സ്വന്തത്തെത്തന്നെ മറന്ന തെമ്മാടികളാകരുതെന്നുമാണ് കല്‍പിക്കുന്നത്. വര്‍ഗീയത, ദേശീയത, വംശീയത, സ്വാര്‍ത്ഥത, സംഘടനാപക്ഷപാതം, സ്വജനപക്ഷപാതം, ആത്മാവിന്‍റെ കുടുസ്സ് തുടങ്ങിയ ദുര്‍ഗുണങ്ങളൊന്നുമില്ലാതെ ആരെയും ഭയപ്പെടാതെയും വെപ്രാളപ്പെടാതെയും വിയര്‍പ്പൊഴുക്കാതെയും അദ്ദിക്റില്‍ നിന്ന് കണ്ട അല്ലാഹുവിനെ സന്തോഷത്തോടുകൂടി ആത്മാവുകൊണ്ട് നോക്കി 75: 22-23 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ജനിച്ചതുപോലെ നിഷ്കളങ്കരായി തിരിച്ചുപോകുന്നവരാണ് മുസ്ലിംകളായി (സര്‍വ്വസ്വം അല്ലാഹുവിന് സമര്‍പ്പിച്ചവരായിക്കൊണ്ട്) മരിക്കുന്നവര്‍. എല്ലാ മനുഷ്യരും ജനിക്കുന്നത് മുസ്ലിമായിട്ടാണ്. പതിനഞ്ച് വയസിനുശേഷം സ്വര്‍ഗത്തിലേക്കു തന്നെ തിരിച്ചുപോകണമെങ്കില്‍ അദ്ദിക്റിനെ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായി ഉപയോഗപ്പെടുത്തുക തന്നെ വേണം. മാതാപിതാക്കളുടെ കടമയാണ് അല്ലാഹു അവരെ ഏല്‍പ്പിച്ച മക്കള്‍ക്ക് 15 വയസ്സിന് മുമ്പ് സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റ് നല്‍കല്‍. അല്ലാത്ത പക്ഷം ഇരുകൂട്ടരും നരകത്തിലെ ഇടുങ്ങിയ സ്ഥലത്ത് ഒരുമിച്ചുകൂടുമ്പോഴുള്ള രംഗം 7: 37-39 സൂക്തങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്ലാ ഓരോ കാര്യവും വിശദീകരിക്കുന്ന അദ്ദിക്ര്‍ സര്‍വ്വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്ന മുസ്ലിംകള്‍ക്ക് സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമാണ് എന്നാണ് 16: 89 ല്‍ പറഞ്ഞിട്ടുള്ളത് എന്നിരിക്കെ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന പ്രവാചകന്‍റെ ജനതയില്‍ പെട്ട അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ഞങ്ങള്‍ മുസ്ലിംകളാണെന്നും സ്വര്‍ഗത്തിലേക്കുള്ളവരാണെന്നും പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയവരെക്കുറിച്ച് അവര്‍ കാഫിറുകളും നരകത്തിലേക്കുള്ളവരുമാണെന്നും മുദ്ര കുത്തുന്നവരാണ്. എന്നാല്‍ 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ഫുജ്ജാറുകള്‍ തന്നെയാണ് യഥാര്‍ത്ഥ കാഫിറുകളും അവര്‍ക്കുവേണ്ടിത്തന്നെയാണ് ഹീനമായ ശിക്ഷ ഒരുക്കിവെച്ചിട്ടുള്ളതും. 10: 60 ല്‍ വിവരിച്ച പ്രകാരം അവര്‍ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിച്ചുകൊണ്ട് മരണപ്പെടുന്നതും 15: 44 ല്‍ പറഞ്ഞ നരകത്തിന്‍റെ 7 കവാടങ്ങളില്‍ ഒന്നിലേക്ക് പ്രവേശിപ്പിക്കപ്പെടുന്നതുമാണ്. 

'ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങള്‍ അല്ലാഹുവിനെ ഹൃദയത്തില്‍ സൂക്ഷിക്കുക' എന്ന് അഭിസംബോധനം ചെയ്തുകൊണ്ടാണ് 2: 278; 5: 35; 33: 70; 57: 28; 59: 18 എന്നീ സൂക്തങ്ങളും ആരംഭിക്കുന്നത്. നിങ്ങളില്‍ ഒരാളുടെയും ഇച്ഛ ഞാന്‍ കൊണ്ടുവന്നതിനെ (അദ്ദിക്റിനെ) പിന്‍പറ്റുന്നതുവരെ നിങ്ങളില്‍ ഒരാളും വിശ്വാസിയാവുകയില്ല എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 2: 152; 16: 89; 85: 4 വിശദീകരണം നോക്കുക.